സുൽത്താൻ ബത്തേരി: കേരള, തമിഴ്നാട് അതിർത്തിയിലെ നന്പ്യാർകുന്നിന് സമീപമുള്ള മധുവന്താളിലെ ജയപ്രകാശിന്റെ വീട് കാട്ടാന തകർത്തു. ഇന്നലെ രാവിലെ ഒന്പതരയോടെയാണ് സംഭവം. ജയരാജും ഭാര്യയും കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്.
സമീപത്തെ തോട്ടത്തിൽ കാപ്പി പറിക്കുകയായിരുന്ന തൊഴിലാളികൾ ആനയെ കണ്ട് പേടിച്ച് ജയപ്രകാശിന്റെ വീട്ടിൽ ഓടിക്കയറി. ഇവരെ പിന്തുടർന്ന് എത്തിയ ആന വീട് ആക്രമിക്കുകയായിരുന്നു ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയടക്കം തകർത്തശേഷം ആന പിൻവാങ്ങി.
ചുള്ളിയോട് കുരുമുളക് പറിക്കുകയായിരുന്ന കർണാടക സ്വദേശിയെ കുത്തിക്കൊന്ന ആനയാണ് മധുവന്താളിൽ വീട് തകർത്തതെന്നാണ് സൂചന. ആന ചുള്ളിയോടുനിന്നു കൊഴുവണ, നന്പ്യാർകുന്ന് വഴി മധുവന്താളിലേക്ക് കടന്നതാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം തേലന്പറ്റ-തൊടുവട്ടി വഴി അകന്പടിക്കുന്നിലും അരിമാനിയിലും എത്തിനാശം വിതച്ചതും ഇതേ ആനയാണെന്ന സന്ദേഹത്തിലാണ് ജനം. വനത്തിൽനിന്നു 10 കിലോമീറ്ററോളം അകലെ ജനവാസകേന്ദ്രങ്ങളിൽവരെ ആന എത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഇതുവരെ വനത്തിനോട് ചേർന്ന പദേശങ്ങളിലാണ് കാട്ടാനശല്യം ഉണ്ടായിരുന്നത്. കാടിറങ്ങുന്ന ആനകൾ ഇപ്പോൾ പട്ടാപകൽ അങ്ങാടികളിൽപോലും വിലസുകയാണ്. റോഡിലൂടെ ഒരു കൂസലും ഇല്ലാതെ പോകുന്ന ആനയെ ഭീതിയെടെ നോക്കി നിൽക്കാനേ ജനങ്ങൾക്ക് കഴിയുന്നുന്നുള്ളൂ. വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് കാട്ടാനശല്യം തടയുന്നതിനുള്ള നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
മധുവന്താളിൽ വീട് തകർത്തു
09:45 PM Feb 12, 2017 | Deepika.com