ആലപ്പുഴ: അരിവില കുതിച്ചുയരുന്നു. കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ പല നിത്യോപയോഗ സാധനങ്ങൾക്കും 20 മുതൽ 50 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഇപ്പോൾ ഏറെ ബുദ്ധിമുട്ടിച്ചാണ് അരിവിലയും ഉയരുന്നത്. വിവിധ അരികൾക്ക് ഒരു മാസത്തിനുള്ളിൽ ആറുമുതൽ 15 രൂപ വരെ വർധിച്ചിട്ടുണ്ട്. അരിക്കൊപ്പം പഞ്ചസാരയും വെളിച്ചെണ്ണയും വിലക്കയറ്റത്തിൽ ഒപ്പമുണ്ട്.
ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് അരിയെത്തുന്നത്. അരിയുടെ ഉല്പാദനവും വരവും കുറഞ്ഞതാണ് വില വർധനവിനു കാരണമായി ഏജർസികളും വ്യാപാരികളും പറയുന്നത്. തെക്കൻജില്ലകളിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ അരിയുടെ വരവ് വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ നിന്നുമെത്തുന്ന ജയ അരിയുടെ റീട്ടെയിൽ വില കിലോയ്ക്ക് 45 രൂപ വരെയെത്തി. സുരേഖ അരിയുടെ വിലയാകട്ടെ 40 ലേക്കു കുതിക്കുകയാണ്. പൊന്നിക്കും 33 വരെ വിലയുണ്ട്. ഇതിനിടെ മട്ട അരിയുടെ വിലയും ഏറിയിട്ടുണ്ട്. ഒരു പുഴുക്കും ഇരുപ്പുഴുക്കുമെല്ലാം 40നു മുകളിലാണ്. റേഷൻ പ്രതിസന്ധിക്കിടയിൽ അരിവില ഉയരുന്നത് സാധാരണക്കാരെ ഏറെ ബാധിക്കുമെന്ന് തീർച്ച. ഫെബ്രുവരിയിലെ റേഷൻ വിഹിതത്തിന്റെ പകുതി പോലും കിട്ടിയിട്ടില്ലെന്നിരിക്കെ പലരും പൊതുവിപണിയെ ആശ്രയിക്കേണ്ടി വരുമെന്നിരിക്കെയാണ് ഈ വിലവർധന.
അരിയുടെ വരവ് കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചരിക്കും വൻവില വർധനവാണുണ്ടായിരിക്കുന്നത്. 21 ൽ നിന്ന് 28 രൂപയിലെത്തി. വിവിധ ബിരിയാണി അരികളുടെയും വിലയിൽ വർധനയുണ്ട്. ബിരിയാണിക്കു പ്രധാനമായും ഉപയോഗിക്കുന്ന കൈമ അരിക്ക് 15 രൂപവരെ വർധിച്ചു. വെളിച്ചെണ്ണയുടെ വില 110 ൽ നിന്ന് 150 ലേക്കുയർന്നു. പഞ്ചസാരയാകട്ടെ 45ലേക്ക് കുതിച്ചു. പച്ചക്കറിക്കും വില കുതിച്ചുയരുന്നുണ്ട്.
അരിവില കുതിക്കുന്നു... കുടുംബബജറ്റ് താളം തെറ്റുന്നു
09:10 PM Feb 12, 2017 | Deepika.com