മാതൃകാ കൃഷിയിടവുമായി ശ്യാമള

09:09 PM Feb 12, 2017 | Deepika.com
ചേർത്തല: അടുക്കളത്തോട്ടമെന്ന സങ്കൽപത്തിൽ തുടങ്ങിയ ശ്യാമളയുടെ പച്ചറികൃഷി ക്രമേണയെത്തിയത് 40 സെന്റിൽ സർവതും വിളയുന്ന മാതൃക കൃഷിയിടത്തിലേക്കാണ്. ഇവിടെ വിളയുന്നത് സർവസാധാരണമായ ഇനങ്ങൾ മാത്രമല്ല ക്യാബേജും ബീറ്റ്റൂട്ടും ക്യാരറ്റും ഉൾപ്പെടെയാണ്. മണ്ണും കാലാവസ്‌ഥയും പ്രതികൂലമായാലും കരുതലോടെയുള്ള ഇടപെടലിൽ അസാധ്യമെന്ന് കരുതുന്നതും സാധ്യമെന്ന് തെളിയിക്കുകയാണ് ഈ വനിതാ കർഷക. ചേർത്തല മുനിസിപ്പൽ 18–ാം വാർഡിൽ ഭാനു നിവാസിൽ ഭാസ്കരന്റെ ഭാര്യയാണ് ശ്യാമള. ഗൾഫിലെ ഒമ്പതാണ്ട് നീണ്ട പ്രവാസ ജീവിതം കഴിഞ്ഞെത്തിയ ഭാസ്കരന്റെ സംതൃപ്ത കുടുംബം ഏഴുവർഷം മുമ്പാണ് ജൈവകൃഷിയിലേക്ക് പ്രവേശിച്ചത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ വിളയിക്കുന്നതിലൂടെയാണ് തുടക്കം. അതിലെ വിജയം വിപുലമായ കൃഷിയിലേക്ക് എത്തിച്ചു. ഇരുനില വീടിന്റെ അങ്കണത്തിലെ പുരയിടം മുഴുവൻ പച്ചക്കറിത്തോട്ടമാക്കി. ചീരയും വഴുതനയും മുതൽ ക്യാബേജും ക്യാരറ്റും ഉൾപ്പെടെയുള്ള സർവതും ഇവിടെ സമൃദ്ധമായി വിളയുന്നു.

കരപ്പുറത്ത് അസാധ്യമെന്ന് കരുതുന്ന വിളകളും ജാഗ്രതയോടെയുള്ള പ്രയത്നത്തിലൂടെ വിളയിക്കാമെന്ന് തെളിയിച്ചതിലൂടെ തികഞ്ഞ അഭിമാനബോധമാണ് ഈ ദമ്പതികൾക്കുള്ളത്. ഗ്രോബാഗിലാണ് എല്ലായിനങ്ങളും നട്ടുവളർത്തുന്നത്. നാലുവശവും മതിൽക്കെട്ടോടെയുള്ള വീട്ടുവളപ്പിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് ഗ്രോബാഗിനെ ആശ്രയിക്കാൻ കാരണം. 1500ൽപരം ബാഗുകളിലാണ് വിവിധയിനങ്ങളുടെ കൃഷി.

ശ്യാമളയും ഭർത്താവും ചേർന്നാണ് കാർഷികവൃത്തി പൂർണമായും നിർവഹിക്കുന്നത്. എല്ലുപൊടിയും ചാണകവും കോഴിവളവും ഉൾപ്പെടെ ജൈവവളം മാത്രമാണ് ഉപയോഗിക്കുക. ദിവസേന രണ്ടുനേരം വെള്ളമൊഴിക്കും.

വീട്ടുപയോഗത്തിന് ശേഷമുള്ള വിളകൾ കഞ്ഞിക്കുഴി പിഡിഎസിനാണ് നൽകുക. ഇതിനകം മികച്ച കൃഷിക്കാരിക്കുള്ള നിരവധി പുരസ്കാരങ്ങൾ ശ്യാമളയ്ക്ക് ലഭിച്ചു. തികഞ്ഞ ആത്മസംതൃപ്തിയാണ് പച്ചക്കറികൃഷിയിലൂടെ ലഭിക്കുന്ന