കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ചിൽപ്പെട്ട കല്ലൂർ 67ൽനിന്നു പിടികൂടിയ കൊന്പനെ പറന്പിക്കുളം വനത്തിൽ തുറന്നുവിടും.
കഴിഞ്ഞ വർഷം നവംബർ 22ന് രാവിലെ വെടിവച്ച് മയക്കി മുത്തങ്ങയിലെ പന്തിയിലാക്കിയ കൊന്പനെ പരിശീലനം നൽകി കുംകിയാനയാക്കണമെന്നായിരുന്നു വിദഗ്ധ സമിതി ശിപാർശ ചെയ്തത്.
ആനയെ പറന്പിക്കുളം വനത്തിൽ തുറന്നുവിടാൻ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മാരാപാണ്ഡ്യൻ ഉത്തരവിട്ടു.
ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് ഇന്നലെ വയനാട് വന്യജീവി കേന്ദ്രം കാര്യാലയത്തിൽ ലഭിച്ചു. ആനയെ ഒരാഴ്ചയ്ക്കകം പറന്പിക്കുളം വനത്തിൽ വിടുമെന്നും ഇതിനുള്ള നടപടകികൾക്ക് തുടക്കമായെന്നും വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ്കുമാർ പറഞ്ഞു.
വന്യജീവി സങ്കേതത്തിലെ പൊൻകുഴി സെക്ഷൻ പരിധിയിൽ കല്ലൂർ, കല്ലൂർ-67, പണപ്പാടി, കാളിച്ചിറ, കരടിമാട്, തേക്കുംപറ്റ പ്രദേശങ്ങളിൽ നിരന്തരം കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിലാണ് 30 വയസ് മതിക്കുന്ന കല്ലൂർ കൊന്പനെ പിടികൂടി പന്തിയിലാക്കിയത്.
ഇതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ മോചിപ്പിക്കണമെന്നും മെരുക്കി നാട്ടാനയാക്കണമെന്നും വാദം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിൽ ആനയെ എന്തുചെയ്യണമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എട്ടംഗ വിദഗഗ്ധ സമിതിയെ നിയോഗിച്ചത്.
ആനയെ വയനാട്ടിൽ തുറന്നുവിടുന്നതിനെ ജനം ഒന്നടങ്കം എതിർക്കുന്ന സാഹചര്യത്തിലും ജില്ലയ്ക്കു പുറത്ത് വനത്തിൽ മോചിപ്പിക്കുന്നതിലെ വിഷമതകൾ കണക്കിലെടുത്തും കുംകി പരിശീലനം നൽകി മുത്തങ്ങയിൽ പരിപാലിക്കണമെന്നാണ് സമിതിയുടെ റിപ്പോർട്ടിൽ ശിപാർശ ചെയ്തത്.
രണ്ട് തവണ കൂടിയാലോചന നടത്തിയതിനുശേഷമാണ് ആനയെ കുംകിയാക്കി മുത്തങ്ങയിൽ പരിപാലിക്കണമെന്ന് ശിപാർശ ചെയ്യാൻ സമിതി തീരുമാനിച്ചത്. സമിതി അംഗങ്ങളിൽ എൻ. ബാദുഷ മാത്രമാണ് ആനയെ വയനാടിനു പുറത്ത് യോജിച്ച ആവാസവ്യവസ്ഥയിൽ മോചിപ്പിക്കണമെന്ന് നിർദേശിച്ചത്.
കല്ലൂർ കൊന്പനെ പറന്പിക്കുളം വനത്തിൽ മോചിപ്പിക്കും
12:54 AM Feb 10, 2017 | Deepika.com