മാനന്തവാടി: ജില്ലാശുപത്രി അത്യാഹിതവിഭാഗത്തിൽ അവശനിലയിൽ കഴിഞ്ഞിരുന്ന ഭവാനി ടീച്ചർക്ക് സംരക്ഷണവുമായി പിണങ്ങോട് പീസ് വില്ലേജ് അധികൃതരെത്തി.
ടീച്ചറുടെ സംരക്ഷണം തങ്ങൾ ഏറ്റെടുക്കുന്നതായും ചികിത്സാസൗകര്യം വിംസ് ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തതായും ഇവർപറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഭവനി ടീച്ചറുടെ സംരക്ഷണം പിണങ്ങോട് പീസ് വില്ലേജ് അധികൃതർ ഏറ്റെടുത്തത്.
അറുപതാം വയസിൽ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകുകയും പിന്നീട് ആ കുട്ടിയുടെ മരണശേഷം ആരോരും തുണയില്ലാതായ ടീച്ചറെ സന്നദ്ധ പ്രവർത്തകർ
മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടർന്ന് അസുഖം കൂടിയതിനെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
ആരും തുണയില്ലാതെ അവശനിലയിൽ കഴിയുന്ന ഭവാനി ടീച്ചറുടെ വാർത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ
ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഒ.ആർ. കേളു എംഎൽഎ ഇക്കാര്യം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ
വയനാട് ഡിഎംഒ അടക്കമുള്ളവർ ഇടപെട്ട് ടീച്ചറെ ജില്ലാശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു.
സർക്കാർ ആശുപത്രിയെന്ന നിലയിൽ പരിമിതികളുള്ള ജില്ലാശുപത്രിയിൽ ദിവസങ്ങളോളം ആരും സഹായത്തിനില്ലാത്ത സമയത്താണ് ടീച്ചർക്ക് സഹായ ഹസ്തവുമായി പിണങ്ങോട് പീസ് വില്ലേജ് അധികൃതർ രംഗത്ത് വരുന്നത്.
ഇനിയുള്ള കാലം തങ്ങൾ പരിചരിക്കുമെന്ന് അവർ ബന്ധപ്പെട്ടവർക്ക് ഉറപ്പ് നൽകി.
ആരോഗ്യസ്ഥിതി വഷളായിരിക്കുന്ന ടീച്ചർക്കുള്ള എല്ലാവിധ ചികിത്സയും സൗജന്യമായി നൽകുമെന്ന് വിംസ് അധികൃതർ പറഞ്ഞതായി പീസ് വില്ലേജ് അധികൃതർ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെ മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു, വില്ലേജ് ഓഫീസർ സുജിത് കെ. ജോസി എന്നിവരുടെ സാന്നിധ്യത്തിൽ പീസ് വില്ലേജ് പ്രതിനിധി ലബീബിന്റെ നേതൃത്വത്തിൽ ഭവാനി ടീച്ചറെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഭവാനി ടീച്ചർക്ക് സംരക്ഷണവുമായി പിണങ്ങോട് പീസ് വില്ലേജ് അധികൃതർ
12:54 AM Feb 10, 2017 | Deepika.com