പുൽപ്പള്ളി: ജൈവപച്ചക്കറി കൃഷിയൊരുക്കി ചീയന്പം തീർഥാടന കേന്ദ്രത്തിലെ ഇടവക ജനങ്ങൾ.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികൾ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കുക വീട്ടിലെ പച്ചക്കറികൾ വീട്ടുമുറ്റത്ത് എന്ന ലക്ഷ്യത്തോടെയാണ് ജൈവകൃഷി ആരംഭിച്ചത്.
തക്കാളി പയർ, വെണ്ട, പച്ചമുളക്, കാന്താരി, വഴുതിന, ബീൻസ്, ചോളം, കാബേജ്, ക്വാളി ഫ്ളവർ തുടങ്ങി 30 ഓളം പച്ചക്കറികളാണ് ഇടവക അംഗങ്ങളുടെയും മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളുടെയും നേതൃത്വത്തിൽ കൃഷിചെയ്യുന്നത്.
വികാരി ഫാ. ഷാൻ ജേക്കബ് ഐക്കരക്കുഴിയിൽ, ഫാ. എൽദോ അതിരന്പുഴയിൽ, എൽദോ മന്തോപ്പിൽ, പി.വൈ. എൽദോ എന്നിവരാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുന്നത്.
പള്ളിമുറ്റത്തെ കുന്നുകൾ നിറഞ്ഞ ചെരുവുകളിലും ദേവാലയ പരിസരങ്ങളിലുമായാണ് പച്ചക്കറി കൃഷി വലിയ നോന്പ് കാലയളവിൽ ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും പച്ചക്കറികൾ ഉപയോഗിക്കുന്ന തരത്തിലാണ് കൃഷിയൊരുക്കിയത്. ഇതേ മാതൃകയിൽ ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.പൂർണമായും ജൈവ രീതിയെ അവലംബിച്ചാണ് കൃഷിയാരംഭിച്ചിരിക്കുന്നത്. പച്ചക്കറി കൃഷികൾ എല്ലാ വീടുകളിലും ആരംഭിക്കുക എന്ന സന്ദേശം വീടുകളിൽ എത്തിക്കുന്ന എന്നതിന്റെ ഭാഗമായാണ് തീർഥാടന കേന്ദ്രത്തിൽ പച്ചിക്കറി കൃഷിയാരംഭിച്ചത്. ദേവാലയത്തിലെത്തുന്നവർക്ക് പച്ചപ്പ് നിറഞ്ഞ പച്ചക്കറി തോട്ടം മനസിന് കുളിർമ നൽകുന്നു.
ദേവാലയ മുറ്റത്ത് ജൈവപച്ചക്കറി കൃഷിയൊരുക്കി ചീയന്പം ഇടവക
12:54 AM Feb 10, 2017 | Deepika.com