കാട്ടിക്കുളം: മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജിലുള്ള ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത് കാട്ടിക്കുളം ചേലൂർ പൂത്തറയിൽ ബെന്നി അഞ്ച് വർഷം മുന്പ് ലാൻഡ് റവന്യൂ കമ്മീഷർക്ക് നൽകിയ നിവേദനം. വിദേശ പൗരനായ എഡ്വിൻ ജുബർട്ട് വാൻ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന ആലത്തൂർ എസ്റ്റേറ്റ് ദത്തുപുത്രനെന്ന് സ്വയം അവകാശപ്പെടുന്ന മൈക്കിൾ ഫ്ളോയിഡ് ഈശ്വറിന് 2006 ഫെബ്രുവരി രണ്ടിന് കൈമാറ്റം ചെയത നടപടി നിയമവിരുദ്ധമാണെന്നും വാൻ ഇംഗന് അവകാശികൾ ഇല്ലെന്നിരിക്കെ ഭൂമി 1964ലെ 1964ലെ അന്യംനിൽപ്പും കണ്ടുകെട്ടലും നിയമ പ്രകാരം സർക്കാരിൽ നിക്ഷിപ്തമാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം.
253 ഏക്കറായിരുന്നു കാപ്പിയും കുരുമുളകും ഉൾപ്പെടെ കൃഷിയുള്ള ആലത്തൂർ എസ്റ്റേറ്റിന്റെ വിസ്തൃതി. തോട്ടത്തിൽ 33.5 ഏക്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ 2005ൽ കോഴിക്കോടുള്ള ലോഡ് സ്റ്റാർ ഹെൽത്ത് ആൻഡ് ടൂറിസം കന്പനിക്ക് വാൻ ഇംഗൻ വിറ്റു. ബാക്കി മൈക്കിൾ ഫ്ളോയ്ഡ് ഈശ്വറിന്റെ കൈവശത്തിലാണ്. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 267/2006 നന്പർ ദാനാധാരം അനുസരിച്ചാണ് ഭൂമി മൈക്കിളിന്റെ കൈവശത്തിലായത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയായിരുന്നില്ല ഈ കൈമാറ്റം. മൈസൂരുവിൽ സ്ഥിരതാമസക്കാരനായിരുന്ന വാൻ ഇംഗൻ 2013 മാർച്ചിൽ മരിച്ചു.
ഇതേത്തുടർന്നാണ് ആലത്തൂർ എസ്റ്റേറ്റ് അന്യംനിൽപ്പ് വസ്തുവായി പ്രഖ്യാപിച്ച് ഏറ്റെടുക്കുന്നതിനു ഭരണതലത്തിൽ നീക്കം തുടങ്ങിയത്. എന്നാൽ രാഷ്ട്രീയരംഗത്തേതടക്കം വന്പന്മാർ കളത്തിലിറങ്ങിയതോടെ തോട്ടം ഏറ്റെടക്കാനുള്ള നടപടികൾ മന്ദഗതിയിലായി.
നിലവിൽ ആലത്തൂർ എസ്റ്റേറ്റിന്റെ ഭാഗമായ 211.76 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ഒപ്പിട്ട നോട്ടീസ് കഴിഞ്ഞ ദിവസം പതിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ ആറു മാസത്തെ സമയം അനുവദിച്ചാണ് നോട്ടീസ്.
ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത് പൊതുപ്രവർത്തകന്റെ ഇടപെടൽ
12:52 AM Feb 10, 2017 | Deepika.com