പനമരം: സാമൂഹികാരരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ശക്തമാക്കാൻ ജനകീയ സമിതി തീരുമാനിച്ചു. ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതിനു ഇന്നലെ മാനന്തവാടി ആർഡിഒയുടെ കാര്യാലയത്തിൽ നിശ്ചയിച്ച യോഗം ഡോക്ടർമാർ ബഹിഷ്കരിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം പനമരം പുഴയിൽ അപകടത്തിൽപ്പെട്ടതിനെത്തുർന്ന് നാട്ടുകാർ സമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച കുട്ടിക്ക് ഡോക്ടറുടെ അഭാവത്തിൽ ചികിത്സ ലഭിച്ചില്ല. ഇതിൽ രോഷാകുലരായ നാട്ടുകാർ ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം തേടി റോഡ് ഉപരോധച്ചു. സമരം ഒത്തുതീർക്കുന്നതിന് ഇടപെട്ട ഡിഎംഒയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻകൈയെടുത്താണ് ആർഡിഒ ഓഫീസിൽ ചർച്ച നിശ്ചയിച്ചത്.
കണിയാന്പറ്റ, പനമരം, പതാടി പഞ്ചായത്തുകളിലെ ജനങ്ങൾ ചികിത്സയ്ക്ക് ആശ്രയിക്കുന്നതാണ് ആരോഗ്യകേന്ദ്രം. ആറ് ഡോക്ടർമാർ ഇവിടെ ഉണ്ടെങ്കിലും ഉച്ചയ്ക്കുശേഷം സേവനം ലഭിക്കുന്നില്ല.
ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ജനകീയ സമിതി ആവശ്യപ്പെടുന്നത്. എന്നാൽ വിഷയം പരിഹരിക്കുന്നതിനു നിരവധി തടസങ്ങൾ ഉണ്ടെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ആറു വർഷം മുന്പാണ് പനമരം പ്രാഥമികാരോഗ്യകേന്ദ്രം സിഎച്ച്സിയാക്കി ഉയർത്തിയത്. നിലവിൽ 60 തോളം ജീവനക്കാരാണ് ഇവിടെ. ഉച്ചകഴിയുന്നതോടെ ജോലി കഴിഞ്ഞ് പോകുന്നവരാണ് ഇവിരിൽ അധികവും.
ഇന്നലത്തെ ചർച്ചയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ് കുമാർ ഡിഎംഒ വി. ജിതേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, ആർഡിഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് എന്നിവരാണ് പങ്കെടുത്തത്.
വിഷയം ജില്ലാ കളക്ടറുടെ പരിഗണനയ്ക്ക് വിട്ടതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
സമരം ശക്തമാക്കാൻ ജനകീയ സമിതി തീരുമാനം
12:52 AM Feb 10, 2017 | Deepika.com