കൽപ്പറ്റ: ജലം സംരക്ഷിക്കാൻ വനം സംരക്ഷിക്കൂ എന്ന സന്ദേശവുമായി വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടുതീക്കെതിരേ പ്രചാരണവും ബോധവത്കരണവും സംഘടിപ്പിക്കുന്നു. എംഎൽഎമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ എട്ടിന് ബത്തേരി കല്ലൂരിൽ പ്രചാരണത്തിനു തുടക്കമാകും. ബത്തേരി സെന്റ് മേരീസ് കോളജ്, ഡോണ്‍ ബോസ്കോ കോളജ്, ഡയറ്റ്, അൽഫോൻസ കോളജ്, മാർ ബസേലിയോസ് കോളജ് എന്നിവിടങ്ങളിലെ എൻഎസ്എസ് വോളണ്ടിയർമാരും നേച്ചർ ക്ലബ് അംഗങ്ങളും സഞ്ചാരി ട്രാവലേഴ്സ് ഗ്രൂപ്പിലെ യുവാക്കളുമടക്കം 500ലധികം പേർ പങ്കെടുക്കും.
വന്യജീവി കേന്ദ്രത്തിലും പരിസരത്തുമുള്ള വീടുകളിലാണ് വിദ്യാർഥികൾ ലഘുലേഖ, നോട്ടീസ്, പോസ്റ്റർ എന്നിവയുമായി പ്രചാരണവും ബോധവത്കരണവും നടത്തും. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ, വൈൽഡ് ലൈഫ് കണ്‍സർവേഷൻ സൊസൈറ്റി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗാർഹിക, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ജലം കാടിന്റെ വരദാനമാണെന്നും കാടുകളെ എന്തു ത്യാഗം ചെയ്തും സംരക്ഷിക്കണമെന്നുമുള്ള സന്ദേശമാണ് വിദ്യാർഥികൾ വീടുകൾതോറും പ്രചരിപ്പിക്കുകയെന്ന് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ്കുമാർ പറഞ്ഞു. വൈകുന്നേരം മുത്തങ്ങയിൽ ചേരുന്ന സമാപനസമ്മേളനത്തിൽ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യാതിഥിയായിരിക്കും.
വന്യജീവി കേന്ദ്രത്തിൽ ബോധവത്കരണം നടത്തുന്നു
12:52 AM Feb 10, 2017 | Deepika.com