കൽപ്പറ്റ: ഫിഷറീസ് വകുപ്പ് അന്പലവയൽ പഞ്ചായത്തിലെ കാരാപ്പുഴ അണക്കെട്ടിനു സമീപം വെള്ളടക്കുന്നിൽ നിർമിച്ച പബ്ലിക് അക്വേറിയത്തിൽ സന്ദർകർക്ക് വിരുന്നായി 29 ഇനം മത്സ്യങ്ങൾ. അലങ്കാര, നാടൻ വിഭാഗങ്ങളിൽപ്പെടുന്ന മീനുകളെയാണ് 3000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച അക്വേറിയത്തിലെ സംഭരണികളിൽ നിക്ഷേപിച്ചിരിക്കുന്നത്. മീനുകളുടെ പ്രദർശനത്തിനും ബോധവത്കരണത്തിനും സജ്ജമാക്കിയ അക്വേറിയത്തിൽ വിദ്യാർഥികളടക്കം നൂറുകണക്കിനു സന്ദർശകരാണ് ദിവസേന എത്തുന്നത്.
ഇക്കഴിഞ്ഞ ആറിന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് 111.52 ലക്ഷം രൂപ ചെലവിൽ നിർമിച്ച അക്വേറിയം നാടിനു സമർപ്പിച്ചത്.
ഗ്രീൻ ടെറർ, കോയി കാർപ്, ടൈഗർ ഷവൽ നോസ്, ഒറാൻഡ ഗോൾഡ്, നിയോണ്‍ ടെട്രാ, ഫ്രഷ് വാട്ടർ ഈൽ, മിസ് കേരള, യലോസണ്‍ കാറ്റ് ഫിഷ്, ആര പൈമ, ടൈഗർ ഒസ്കർ, പാക്കു, എയ്ഞ്ചൽ, മലാവി ബയോടോപ്പ്, ടിൻ ഫോയിൽ ബാർബ്, കരിമീൻ, റെഡ് പാരറ്റ്, അലിഗേറ്റർ ഗർ, ജയന്റ് ഗുരാമി, മലബാർ സ്നേക്ക് ഹെഡ്, ഫ്ളവർ ഹോണ്‍, സാരിവാലൻ, ബാർബ്, ഗിഫ്റ്റ്, റെഡ് ടെയിൽ ഷാർക്ക്, ടൈഗർ ഷാർക്ക്, ടൈഗർ ഒസ്കർ, റെഡ് സീബ്ര, സിൽവർ അരോമ എന്നീ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മത്സ്യകൃഷിക്കാരിൽനിന്നു ശേഖരിച്ചതാണ് മത്സ്യങ്ങളിൽ ഏറെയുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയക്ടർ ബി.കെ. സുധീർകിഷൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം. ഫൈസൽ എന്നിവർ പറഞ്ഞു.
അക്വേറിയത്തിൽ രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ആറ് വരെയാണ് സന്ദർശകർക്ക് പ്രവേശനം.
മുതിർന്നവർക്ക് 20-ഉം കുട്ടികൾക്ക് 10-ഉം രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ഫീസ്.
നെല്ലാറച്ചാൽ ആദിവാസി കോളനിയിലെ നാല് യുവതികൾക്കാണ് അക്വേറിയം സൂക്ഷിപ്പ് ചുമതല.
സന്ദർശകർക്ക് വിരുന്നായി 29 ഇനം മത്സ്യങ്ങൾ
12:50 AM Feb 10, 2017 | Deepika.com