അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവെന്നു റിപ്പോർട്ട്. ആശുപത്രിയിൽ ലോക കാൻസർ ദിനാചരണ പരിപാടിക്കു സമാപനം കുറിച്ചു നടന്ന ബോധവത്കരണക്ലാസിലാണ് അധികൃതർ ഇക്കാര്യം വ്യക്‌തമാക്കിയത്. പുരുഷൻമാരിൽ ശ്വാസകോശത്തിലും വായിലും, സ്ത്രീകളിൽ സ്തനാർബുദവുമാണ് വർധിച്ചു വരുന്നതെന്നു ഓങ്കോളജി അധികൃതർ വ്യക്‌തമാക്കി. പുരുഷന്മാരിൽ പുകയില, പാൻപരാഗ് എന്നിവയുടെയും മദ്യത്തിന്റെയും ഉപയോഗമാണ് ശ്വാസകോശാർബുദം വർധിക്കാൻ കാരണമാകുന്നത്.
മുൻവർഷങ്ങളിൽ 50 വയസു കഴിഞ്ഞവർക്കാണ് കൂടുതലായും കാൻസർ രോഗം കണ്ടു വന്നിരുന്നത്. ഇപ്പോൾ യുവാക്കൾക്കും കാൻസർ രോഗം മാരകമായി പടരുകയാണ്. പാൻപരാഗും പുകയിലയും സ്‌ഥിരമായി ഉപയോഗിക്കുന്നവർക്കു കാൻസർ പിടിപെടാനുള്ള സാധ്യതയേറെയാണ്. പാടശേഖരങ്ങളിലും പച്ചക്കറി, പഴവർഗം എന്നിവയിലും കീടനാശിനിയുടെ ഉപയോഗം വർധിച്ചതാണ് കാൻസർ പടരാൻ കാരണമാകുന്നത്. സ്ത്രീകളിൽ വർധിച്ചുവന്നിരുന്ന ഗർഭാശയ കാൻസർ ഇപ്പോൾ പൊതുവേ കുറവാണെന്നും കണക്കുകൾ പറയുന്നു.
കാൻസർ പടരുന്നത് ഒഴിവാക്കാൻ ബോധവത്കരണ പരിപാടികൾ വ്യാപകമാക്കാനാണ് തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു. ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ആർ.വി. രാംലാൽ നിർവഹിച്ചു. റേഡിയോ തെറാപ്പി മേധാവി ഡോ. ശിവരാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. ബ്ലോക്കു പഞ്ചായത്തംഗം യു.എം. കബീർ, ആർഎംഒ ഡോ. നോനാം ചെല്ലപ്പൻ, ഡോ. സജീവ് ജോർജ്, ഡോ. ബിന്ദു, എം. മുഹമ്മദ്കോയ എന്നിവർ പ്രസംഗിച്ചു.
കാൻസർ രോഗികളുടെ എണ്ണത്തിൽ വർധന
11:32 PM Feb 09, 2017 | Deepika.com