കിണറ്റിൽവീണ ഒമ്പതുകാരനെ രക്ഷപ്പെടുത്തിയ 13കാരനു അഭിനന്ദനപ്രവാഹം

11:32 PM Feb 09, 2017 | Deepika.com
കാവാലം: പന്തു കളിക്കുന്നതിനിടെ കിണറ്റിൽവീണ ഒമ്പതുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ 13കാരന് നാടിന്റെ അഭിനന്ദനപ്രവാഹം. കാവാലം കാവുംപടി ഷാജി മുകുന്ദദാസിന്റേയും രജനിയുടേയും മകൻ കൈനടി എജെജെഎംഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥി അഭയദാസാണ് മൂന്നു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടന്ന മാലിന്യം നിറഞ്ഞ കിണറിന്റെ ആഴങ്ങളിലേക്കു ആഴ്ന്നുപോയ ബാലനെ ജീവിതത്തിലേക്കു കൈപിടിച്ച് ഉയർത്തിയത്. കഴിഞ്ഞാമാസം 11ന് വൈകുന്നേരം 4.30 നായിരുന്നു സംഭവം. കാവുംപടി പുത്തൻപറമ്പ് വിപിൻരാജ്–കനകമ്മ ദമ്പതികളുടെ മകൻ അമൽമോനാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാരനായ ജിസ്മോനൊപ്പം പന്തുകളിക്കുന്നതിനിടെയാണ് അമൽ കാൽവഴുതി കിണറ്റിൽവീണത്. ഭയന്നുപോയ ജിസ്മോൻ പരിസരവാസികളെ വിളിക്കാൻ പോയപ്പോഴാണ് സ്കൂൾവിട്ട് വീട്ടിലേക്കു വന്ന അഭയദാസ് ബഹളംകേട്ടത്. ഓടിയെത്തി കിണറ്റിലേക്ക് നോക്കിയപ്പോൾ മുങ്ങിത്താഴുന്ന അമലിനെ കണ്ടു. സ്കൂൾബാഗ് ഊരിമാറ്റി കിണറിന്റെ കുത്തുകല്ലിലൂടെ താഴെയെത്തി അമലിനെ പിടിച്ചുയർത്തി മുകളിലേക്കു കൊണ്ടുവന്നു.

ഈ സമയം നാട്ടുകാർകൂടിയെത്തി ഇരുവരെയും പുറത്തെത്തിച്ചു അമലിനു പ്രാഥമിക ശുശ്രൂഷ നൽകി. മാലിന്യം നിറഞ്ഞതും രണ്ടാൾ താഴ്ചയോളം വെള്ളമുള്ളതുമായ കിണറ്റിലിറങ്ങി അമലിനെ രക്ഷിക്കാൻകാട്ടിയ സന്മനസിനും ധീരതയ്ക്കും അഭയദാസിനെ കൈനടി എ.ജെ. ജോൺ മെമ്മോറിയൽ എച്ച്എസ്എസിൽ യോഗം ചേർന്നു അഭിനന്ദിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് നാൽപതാംകളം, പ്രിൻസിപ്പൽ സി.സി. ജയിംസ് തുടങ്ങിയവർ പങ്കെടുത്തു. കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രവും അഭയദാസിന്റെ ധീരതയെ അഭിനന്ദിച്ചു. അഭയദാസിന്റെ പിതാവ് ഷാജി മുകുന്ദദാസ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അനുജൻ അക്ഷയ്ഷാജി ആറാംക്ലാസ് വിദ്യാർഥിയാണ്.