ആരക്കുഴ ഐടിഐ എംഎൽഎ സന്ദർശിച്ചു
02:52 AM Feb 09, 2017 | Deepika.com
മൂവാറ്റുപുഴ: ആരക്കുഴ സർക്കാർ ഐടിഐയുടെ പ്രവർത്തനം വിലയിരുത്താൻ എൽദോ ഏബ്രഹാം എംഎൽഎ എത്തി. അന്തിമഘട്ടത്തിലെത്തിയ കെട്ടിടത്തിന്റെ നിർമാണ ജോലികൾ എംഎൽഎ വിലയിരുത്തി. 2009ൽ ആരക്കുഴ പഞ്ചായത്ത് കെട്ടിടത്തിലാണ് സർക്കാർ ഐടിഐ പ്രവർത്തനം ആരംഭിച്ചത്. എട്ട് വർഷം പൂർത്തിയാകുന്പോഴും ആരംഭസമയത്തുണ്ടായിരുന്ന രണ്ടു കോഴ്സുകൾ മാത്രമാണ് ഇവിടെയുള്ളത്. ആറൂരിൽ എംവിഐപിയുടെ കീഴിലുണ്ടായിരുന്ന 3.72 ഏക്കർ സ്ഥലം ഐടിഐക്കുവേണ്ടി ഏറ്റെടുത്തിരുന്നു. ഇവിടെ പുതിയ കെട്ടിടം നിർമിക്കാൻ കഴിഞ്ഞ സർക്കാർ 3.16ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം കെട്ടിട നിർമാണത്തെയും ബാധിക്കുകയായിരുന്നു. രണ്ടു കോഴ്സുകളിലായി 84 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യമുള്ള ഇവിടെ നിലവിൽ 70 വിദ്യാർഥികളാണുള്ളത്. പ്രിൻസിപ്പലടക്കം 19 ഓളം ജീവനക്കാരുമുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ഐടിഐ മാറുന്നതോടെ പുതിയ കോഴ്സുകളും ആരംഭിക്കാനാകും. അഞ്ച് ഘട്ടമായിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ രൂപരേഖ തയാറാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ചുറ്റുമതിലും മറ്റ് സൗകര്യങ്ങളും മൂന്നാം ഘട്ടത്തിൽ വർക്ക്ഷോപ്പും പുതിയ കെട്ടിടവും നാലാം ഘട്ടത്തിൽ ക്വാർട്ടേഴ്സും ഹോസ്റ്റലുമടക്കം നിർമിക്കാനുള്ള രൂപരേഖയാണ് സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ മികച്ച ഐടിഐകളിലൊന്നായി ആരക്കുഴ മാറുമെന്ന് എംഎൽഎ പറഞ്ഞു. ആരക്കുഴ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സിബി കുര്യാക്കോ, പഞ്ചായത്തംഗം അനീഷ് കരുണാകരൻ, ടി.ജി. സലീം കുമാർ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.