വരാപ്പുഴ: മത്സ്യങ്ങളിൽ അമോണിയയുടെ അളവ് വർധിക്കുന്നതായി വ്യാപക പരാതി. അന്യസംസ്ഥാനങ്ങളിൽനിന്നു വരാപ്പുഴ പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിൽ വില്പനയ്ക്ക് എത്തുന്ന മത്സ്യങ്ങളിലാണ് അമോണിയയുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വരാപ്പുഴ പഞ്ചായത്തിൽ പരാതി നല്കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് അമോണിയ കലർത്തിയ മത്സ്യങ്ങൾ മാർക്കറ്റിൽ വില്ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
അടുത്തിടെ പഞ്ചായത്തിൽ കാൻസർ രോഗനിർണയ ക്യാന്പ് നടത്തിയപ്പോൾ കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാന്പിൽ പങ്കെടുത്ത ഇരുപതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. മത്സ്യങ്ങളിൽ അമോണിയയുടെ അളവ് വർധിച്ചതാണ് കാൻസർ രോഗികളുടെ എണ്ണം കൂടാൻ കാരണമെന്നു ജനങ്ങളിൽ സംശയം ഉയർന്നിട്ടുണ്ട്. ഉൾനാടൻ മത്സ്യങ്ങൾ ധാരാളമായി വരാപ്പുഴ മാർക്കറ്റിൽ എത്തുന്നുണ്ട്. ഇതു വാങ്ങാനായാണ് ആളുകൾ കൂടുതലായി ഇവിടെ എത്തുന്നത്. എന്നാൽ അമോണിയ കലർന്ന അന്യസംസ്ഥാന മത്സ്യങ്ങൾ ഇവിടെ വില്ക്കുന്നത് മറ്റു നാടൻ മത്സ്യം വാങ്ങാൻ എത്തുന്നവർക്ക് ഭീഷണിയാണ്.
ചൂര, കേര, മുള്ളൻ, നെയ്മീൻ എന്നീ മത്സ്യങ്ങളിലാണ് അമോണിയയുടെ അംശം അധികമായി കണ്ടുവരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ശക്തമായ ആവശ്യം ജനങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്.
വരാപ്പുഴ സ്വദേശി ചിറയ്ക്കകം കളത്തിപറന്പിൽ സ്റ്റീഫൻ കഴിഞ്ഞ ദിവസം വാങ്ങിയ മുള്ളൻ മത്സ്യത്തിലാണ് അവസാനം അമോണിയ അടങ്ങിയതായി പരിശോധനയിൽ തെളിഞ്ഞത്. വീട്ടിൽ കൊണ്ടുപോയി കറി വച്ചപ്പോൾ രൂക്ഷഗന്ധം ഉയരുകയാണ് ഉണ്ടായത്. തുടർന്ന് മത്സ്യം പരിശോധിച്ചപ്പോൾ നിറ വ്യത്യാസം അനുഭവപ്പെട്ടു. നിരവധിപ്പേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞു. എന്നാൽ കൂടുതൽ ആളുകളും പരാതി നൽകാതെ മത്സ്യം കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്. ചുരുക്കം ചിലർ മാത്രമാണ് പരാതി നല്കുന്നത്. പരാതി നല്കിയാലും വരാപ്പുഴ പഞ്ചായത്ത് അധികൃതർ കണ്ണടയ്ക്കുകയാണത്രെ.
മത്സ്യങ്ങളിൽ അമോണിയയുടെ അളവ് കൂടുന്നു
02:45 AM Feb 09, 2017 | Deepika.com