കൊച്ചി: ജിസിഡിഎ ചെയർമാന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കാണാതായ സാധനസാമഗ്രികളിൽ ഏതാനും ചിലത് മുണ്ടംവേലിയിലെ കൂട് മത്സ്യകൃഷി ഫാമിൽ നിന്നു പോലീസ് കണ്ടെടുത്തു. ഒരു എസി, ഒരു സോഫാസെറ്റ്, രണ്ടു കുഷ്യൻ ചെയർ എന്നിവയാണ് കണ്ടെത്തിയത്.
ജിസിഡിഎയിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഫാമിൽ പോലീസ് പരിശോധന നടത്തിയത്. മുണ്ടംവേലിയിൽ ജിസിഡിഎ ആരംഭിച്ച കൂട് ഫാമിന്റെ നടത്തിപ്പു ചുമതല ഇപ്പോൾ മറ്റൊരാൾക്കാണ്.
കണ്ടെടുത്ത സാധനങ്ങൾ ഫാമിലെ ഓഫീസിൽ ഉപയോഗിച്ചുവരികയായിരുന്നെന്ന് അന്വേഷണം നടത്തുന്ന കടവന്ത്ര എസ്ഐ പറഞ്ഞു. എന്നാൽ വിലപിടിപ്പുള്ള മറ്റുള്ളവ എവിടെയാണെന്നതു സംബന്ധിച്ച ഇനിയും വിവരം ലഭിച്ചിട്ടില്ല.മറ്റു സാധനങ്ങൾ കണ്ടെത്തുന്നതിന് ജീവനക്കാരെ അടക്കം വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ചെയർമാൻ ഹൗസിൽ നിന്ന് രണ്ട് എയർ കണ്ടീഷണറുകൾ, മൂന്ന് സീലിംഗ് ഫാൻ, ഒരു സോഫാസെറ്റ്, രണ്ടു കുഷ്യൻ ചെയർ, എൽപിജി സിലിണ്ടറുകൾ തുടങ്ങിയവ കാണാതായ വസ്തുക്കളിൽപ്പെടുന്നു. ഇതുസംബന്ധിച്ച് സെക്രട്ടറിയുടെ ചുമതലയുള്ള എം.സി. ജോസഫ് കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു.
പുതിയ ചെയർമാന് താമസ സൗകര്യമൊരുക്കാൻ വീട് പരിശോധിച്ചപ്പോഴാണ് കുറേ സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അതേസമയം സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന പകൽക്കൊള്ളയാണ് ഈ സംഭവത്തിന് പിന്നിലെന്ന് ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു. ഇനിയും ഒരുപാട് സാധനങ്ങൾ കിട്ടാനുണ്ട്.
വിജിലൻസിന്റേയും പോലീസിന്റെയും കൈയിൽ ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ബാക്കിയുള്ള സാധനങ്ങൾ പോലീസ് കണ്ടെത്തുന്പോൾ യഥാർഥ കുറ്റവാളികൾ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കാണാതായവയിൽ ചിലത് കണ്ടെടുത്തു
02:45 AM Feb 09, 2017 | Deepika.com