സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി നാളെ ഒന്നു മുതൽ 19 വയസുവരെയുള്ളവർക്കു വിര നശീകരണത്തിനായുള്ള ആൽബൻഡസോൾ ഗുളികകൾ നൽകും. സർക്കാർ എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ആംഗൻവാടികളിലേയും ഡേകെയർ സെന്ററുകളിലേയും കുട്ടികൾക്കുമാണ് ഗുളിക നൽകുന്നത്. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിൽ അധ്യാപകർ, ആംഗൻവാടി വർക്കമാർ എന്നിവരാണ് ഗുളിക നൽകുന്നത്. ഒന്നു മുതൽ അഞ്ചുവയസുവരെ അടുത്തുള്ള ആംഗൻവാടിയിലും ആറു മുതൽ 19 വയസുവരെ വിദ്യാലയങ്ങളിലും വച്ചാണ് ഗുളിക വിതരണം നടത്തുന്നത്. ഒന്നു മുതൽ രണ്ടു വയസുവരെയുള്ള കുട്ടികൾക്കു പകുതി ഗുളിക(200മില്ലിഗ്രാം) ഒരു ടേബിൾ സ്പൂണ് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം.രണ്ടു മുതൽ 19 വയസുവരെ ഒരു ഗുളിക(400 മില്ലി ഗ്രാം) ഉച്ച ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ചു കഴിക്കണം. നാളെ ഗുളിക കഴിക്കാൻ സാധിക്കാത്തവർ സന്പൂർണ വിരവിമുക്തദിനമായ 15ന് തീർച്ചയായും കഴിക്കേണ്ടതാണ്.
സ്കൂളുകളിലും ആംഗൻവാടികളിലും രജിസ്റ്റർ ചെയ്യാത്ത ഒന്നു മുതൽ 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും പ്രായഭേദമന്യേ ആശാ പ്രവർത്തകരുടെ സഹകരണത്തോടെ ആംഗൻവാടികളിൽ വച്ചു ഗുളിക നൽകും. ജില്ലയിലെ 3,90,259 കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക വിതരണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇതിനായി ജില്ലയിലെ 1348 ആംഗൻവാടികളും 515 സ്കൂളുകളും 65 അണ് എയ്ഡഡ് സ്കൂളുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇതിന്റെ വിജയത്തിനായി 876 ആശാ പ്രവർത്തകർക്കും മുഴുവൻ ആംഗൻവാടി പ്രവർത്തകർക്കും അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള പരിശീലനം പൂർത്തിയായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.പി.ദിനേശ്കുമാർ പറഞ്ഞു. ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ നവോദയ വിദ്യാലയത്തിൽ കെ.കുഞ്ഞിരാമൻ എംഎൽഎ നിർവഹിക്കും. മണ്ണിൽ കളിക്കുന്നതിലൂടേയും ശുചിത്വമില്ലായ്മയിലൂടേയും നല്ലവണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലൂടേയുമാണ് വിരകൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളത്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കുറയ്ക്കുകയും കുട്ടികളിൽ വിളർച്ചയ്ക്കും പോഷണക്കുറവിനും, തളർച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ആറുമാസത്തിലൊരിക്കൽ വിരമരുന്നു നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.
ആയതിനാൽ ഓഗസ്റ്റ് 10ന് നടക്കുന്ന വിരമുക്ത സമൂഹ ചികിത്സാ പരിപാടിയിൽ കുട്ടികൾക്കു വിരമരുന്ന് നൽകാൻ രക്ഷിതാക്കൾ മുന്നോട്ടുവരണം.കുട്ടികളിൽ കാണപ്പെടുന്ന വിളർച്ച തടയുന്നതിനും രോഗപ്രതിരോധവും പഠനശേഷിയും വർദ്ധിപ്പിക്കുന്നതിനും വിരവിമുക്തമാക്കുന്നതിനുള്ള ആൽബൻഡസോൾ ഗുളിക എല്ലാ കുട്ടികളും കഴിക്കുകയും ആരോഗ്യവും ബുദ്ധിയും കാര്യക്ഷമതയുമുള്ള യുവതലമുറയെ വാർത്തെടുക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.മുരളീധര നെല്ലൂരായ, ഡോ.ആൻ ഡാർലി വർഗീസ്, എഇഒ കെ.വി.പുഷ്പജ, ജില്ലാ മാസ് മീഡിയ ഓഫീസർ വിൻസന്റ് ജോണ് എന്നിവരും പരിപാടികൾ വിശദീകരിച്ചു.
വിരബാധ കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
വിളർച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ, തളർച്ചയും ഉത്കണ്ഠയും, വയറുവേദന, മനംപുരട്ടൽ, ഛർദിൽ, വയറിളക്കം, മലത്തിൽ കൂടി രക്തം പോക്ക്, കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കുന്തോറും ലക്ഷണങ്ങളും കൂടിവരും.
ശാരീരകവും മാനസികവുമായ വികാസവൈകല്യം അവർക്കുണ്ടാകും. ലഘുവായ വിരബാധയുള്ള കുട്ടികൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. ആയതിനാൽ എല്ലാ കുട്ടികളും ഈ ഗുളിക കഴിക്കണം.
വിര ബാധയ്ക്കെതിരേ മരുന്നു കഴിക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങൾ
വിളർച്ച നിയന്ത്രണവിധേയമാകുന്നു. പോഷക ഘടങ്ങളുടെ ആഗിരണം മെച്ചപ്പെടുന്നു.
രോഗപ്രതിരോധശേഷി മെച്ചപ്പെടുന്നു.
ഏകാഗ്രത, പഠിക്കുവാനുള്ള കഴിവ്, സ്കൂളിലേയും ആംഗൻവാടികളിലേയും ഹാജർനില എന്നിവ മെച്ചപ്പെടുന്നു.
അധ്വാനിക്കുന്നതിനുള്ള കഴിവും സ്വയം ജോലി തേടുവാനും ലഭ്യമാകുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കുന്നു.
സമൂഹത്തിൽ നിന്ന് പൂർണമായി വിരബാധ ഒഴിവാക്കുന്നതിന് ഒരു ദിവസം എല്ലാ കുട്ടികളും ഒരുമിച്ച് ഗുളിക കഴിക്കുന്നതു വഴി സാധ്യാമാകുന്നു.
ദേശീയ വിര വിമുക്ത ദിനാചരണം നാളെ മുതൽ
02:34 AM Feb 09, 2017 | Deepika.com