കൂത്തുപറന്പ്: സിപിഎം ചിറ്റാരിപ്പറന്പിലെ ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ ചിറ്റാരിപ്പറന്പിലെ ഗണപതിയാടൻ പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് വിഭാഗം പുനരന്വേഷണം ആരംഭിച്ചു.
ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട്, കണ്ണൂർ ഉൾപ്പെടുന്ന സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. അതേസമയം ഈ കേസിൽ റിമാൻഡിൽ കഴിയുന്ന മാഹി ചെന്പ്രയിലെ ആർഎസ്എസ് പ്രവർത്തകൻ പാറമ്മേൽ സുബീഷി (30)നെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കൂത്തുപറന്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നല്കിയ അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളി. നേരത്തെ ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റിമാൻഡിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി സുബീഷിനെ ചോദ്യം ചെയ്തിരുന്നു.
പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം പ്രാദേശിക നേതാവ് കെ. മോഹനൻ കൊല്ലപ്പെട്ട കേസിൽ പോലീസ് പിടിയിലായ മാഹി ചെന്പ്രയിലെ പാറമ്മേൽ സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പവിത്രൻ വധക്കേസിൽ പുനരന്വേഷണ നടപടികൾ ആരംഭിച്ചത്.
താനുൾപ്പെടെയുള്ള പ്രതികൾ ചേർന്നാണു പവിത്രനെ കൊലപ്പെടുത്തിയതെന്നായിരുന്നു മോഹനൻ വധക്കേസിൽ പോലീസ് കസ്റ്റഡിയിലിരിക്കെ സുബീഷ് കുറ്റസമ്മത മൊഴി നല്കിയത്. ഇതേത്തുടർന്നാണ് കൂത്തുപറന്പ് സിഐയുടെ റിപ്പോർട്ട് പ്രകാരം 2016 നവംബർ 20ന് ജില്ലാ പോലീസ് മേധാവി പവിത്രൻ വധക്കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കൂത്തുപറന്പ് സിഐ കെ.പി. സുരേഷ് ബാബുവിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിൽ സുബീഷിനെ ഏഴാം പ്രതിയാക്കി പവിത്രൻ വധക്കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ടു നല്കുകയും ജയിലിലെത്തി പോലീസ് സുബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രൊഡക്ഷൻ വാറണ്ട് ഉത്തരവു പ്രകാരം 2016 നവംബർ 25ന് കൂത്തുപറന്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
തുടർന്ന് അന്വേഷണച്ചുമതല ഏറ്റെടുത്ത തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സുബീഷിനെ കോടതിയുടെ അനുമതിയോടെ ആറു ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
പവിത്രൻ വധക്കേസിൽ കുറ്റകൃത്യത്തിനുപയോഗിച്ച വാഹനം കണ്ടെത്താനും കൂട്ടുപ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിനുമായിട്ടായിരുന്നു പോലീസ് സുബീഷിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. തുടർന്ന് കണ്ണൂർ റേഞ്ച് ഐജി കേസ് സിബിസിഐഡിക്ക് കൈമാറണണമെന്നു കാണിച്ച് കേരള പോലീസ് ചീഫിന് നല്കിയ റിപ്പോട്ട് പ്രകാരമാണ് ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
2009 മാർച്ച് 27ന് പുലർച്ചെയായിരുന്നു പത്രവിതരണ ആവശ്യത്തിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന സിപിഎം ചിറ്റാരിപ്പറന്പ് ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ പവിത്രനെ തൊടീക്കളം റൈസ് മില്ലിനടുത്ത് അക്രമിസംഘം കൊലപ്പെടുത്തിയത്.
ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി
02:29 AM Feb 09, 2017 | Deepika.com