തലശേരി: തലശേരി ജനമൈത്രി പൊലീസും നഗരസഭയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നഗരത്തിലെ തെരുവോര മനുഷ്യരുടെ സ്നേഹക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. 12 ന് തലശേരി ഡിവൈഎസ്പി ഓഫീസ് പരിസരത്താണ് കൂട്ടായ്മ ഒരുക്കുന്നത്. രാവിലെ 10ന് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തലശേരി നഗരസഭയുടെ 150-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി തെരുവോരത്ത് അലഞ്ഞു തിരിയുന്നവരില്‍ നിന്നു നഗരത്തെ മുക്തമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇത്തരം പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുന്നവരെ അന്നേദിവസം ഡിവൈഎസ്പി ഓഫീസ് പരിസരത്ത് എത്തിക്കും. ഇവരെ കുളിപ്പിച്ചു പുതുവസ്ത്രം നല്കി പുതിയ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കും. ഇതിനായി ചികിത്സയും ബോധവത്കരണവും നല്‍കും. വീടുള്ളവര്‍ക്കു താത്പര്യമുണ്ടെങ്കില്‍ വീടുകളില്‍ തിരികെ പോകാന്‍ അവസരമൊരുക്കും. അല്ലാത്തവരെ അഗതി മന്ദിരങ്ങളിലും മറ്റും താമസിപ്പിക്കാന്‍ നടപടിയെടുക്കും. മദ്യത്തിന് അടിപ്പെട്ടവരെ ഡി അഡിക്ഷന് കേന്ദ്രങ്ങളിലത്തെിച്ചു ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടിയെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പൊലീസ് ചീഫ് കെ.പി. ഫിലിപ്പ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് സി.കെ. രമേശന് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തില്‍ മേജര്‍ പി. ഗോവിന്ദൻ, ബാബു പാറാല്‍, കെ. അനൂപ്, എം. ശ്രീനിവാസ് പൈ, എഎസ്ഐമാരായ എം.സി. രതീഷ്, സി.കെ. ബിന്ദുരാജ് എന്നിവര്‍ സംബന്ധിച്ചു.
ഇനി അലയേണ്ട, കൂടണയാം...
02:29 AM Feb 09, 2017 | Deepika.com