നിരവധി കേസുകളിലെ പ്രതി പിടിയിൽ
01:25 AM Feb 09, 2017 | Deepika.com
വിഴിഞ്ഞം: വീട്ടുകാർ ഉറങ്ങിക്കിടക്കവെ വീട്ടില് കയറി പണമപഹരിച്ച മോഷ്ടാവ് പോലീസ് പിടിയിൽ. ഇയാളെ ചോദ്യം ചെയ്യവെ മറ്റൊരു വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിൽ ഇയാൾ പ്രതിയാണെന്ന് തെളിഞ്ഞു. വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗർ റീനാ ഹൗസിൽ ആന്റണി (23) യാണ് കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പട്രോളിംഗിനിറങ്ങിയ പോലീസ് പുല്ലുവിളയിൽ കൂടി നടന്നു വരുകയായിരുന്ന ആന്റണിയെ ചോദ്യം ചെയ്യവെ സംസാരത്തിൽ പന്തികേട് മനസിലാക്കിയ പോലീസ് നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തി എണ്ണായിരം രൂപ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പുല്ലുവിള സ്വദേശി ഗിൽബർട്ടിന്റെ വീട്ടിൽ നിന്ന് എടുത്തതാണെന്ന് ഇയാൾ മൊഴി നൽകി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണമിടപാടുകാരനായ ഗിൽബർട്ട് ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി ഇരുപത്തെണ്ണായിരം രൂപയാണെന്ന് തെളിയുകയായിരുന്നു. പക്ഷെ ഇരുപതിനായിരം രൂപയുടെ കുറവുണ്ട് ഈ പണം ഇയാൾ എന്തു ചെയ്തെന്നതിന് വിശദീകരണമില്ല. കൂടുതൽ ചോദ്യം ചെയ്യലിൽ അടിമലത്തുറ സ്വദേശി സൈമന്റെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയതും ആന്റണിയാണെന്നും തെളിയുകയായിരുന്നു. മോഷ്ടിച്ച ബൈക്ക് തിരുനെൽവേലി പനക്കൂടി ബസ്റ്റാൻഡിന് സമീപത്തെ വാഹന സൂക്ഷിപ്പ് കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു.പ്രതിയുമായി ഇന്നലെ രാവിലെ അവിടെയെത്തിയ പോലീസ് ബൈക്ക് കണ്ടെടുത്തു തിരികെയെത്തിച്ചു. പൂവാർ സിഐ റിയാസിന്റ മേൽനോട്ടത്തിൽ കാഞ്ഞിരംകുളം എസ്ഐ അനിൽകുമാർ, അഡി. എസ്ഐ സുരേഷ് കുമാർ, പോലീസുകാരായ ജീൻ, ഗിരീശൻ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്