കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ഇരുപത്തിയാറാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റയിൽ തുടക്കമായി. വിജയ പന്പ് പരിസരത്ത് സ്വാഗതസംഘം ചെയർമാൻ സി.കെ. ശശീന്ദ്രൻ എംഎൽഎ പതാക ഉയർത്തി. തൃശിലേരി പി.കെ. കാളൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും പുൽപ്പള്ളി മാവിലാംതോട് നിന്ന് ആരംഭിച്ച ദീപശിഖ ജാഥയും ചെന്നലോട് പി. പോക്കർ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും കൈനാട്ടിയിൽ സംഗമിച്ച ശേഷം കനറാ ബാങ്ക് പരിസരത്ത് നിന്ന് സ്വാഗത സംഘം ഭാരവാഹികൾ ജാഥാകാപ്റ്റൻമാരെ സ്വീകരിച്ച് പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചു.
പങ്കെടുക്കാൻ എത്തുന്നത്
അഞ്ച് മന്ത്രിമാർ
കൽപ്പറ്റ: ഉണരുന്ന പൊതുവിദ്യാഭ്യാസം, മാറുന്ന കേരളം എന്ന മുദ്രാവാക്യവുമായി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിൽ വിവിധ പരിപാടികളുടെ ഉദ്ഘാടകരും പ്രാസംഗികരുമായി പങ്കെടുക്കുന്നത് അഞ്ച് മന്ത്രിമാർ.
വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ജില്ലയിലെത്തുന്നത്. ഇവരിൽ സമ്മേളനത്തിന്റെ ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രി ഇന്നും മറ്റുള്ളവർ നാളെയുമാണ് കൽപ്പറ്റയിൽ എത്തുക.
ഇന്ന് വൈകുന്നേരം നാലിനാണ് ഉദ്ഘാടനം. നാളെ രാവിലെ 10ന് ചേരുന്ന വിദ്യാഭ്യാസ ട്രേഡ് യൂണിയൻ സമ്മേളനത്തിന്റെ ഉദ്ഘാടകനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൈകുന്നേരം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ പ്രാസംഗികരായാണ് മന്ത്രിമാരായ മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നത്. കഐസ്ടിഎ സംസ്ഥാന സമ്മേളനത്തിനു വയനാട് രണ്ടാംതവണയാണ് ആതിഥ്യം വഹിക്കുന്നത്.
സമ്മേളനം വന്പിച്ച വിജയമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് സി.കെ. ശശീന്ദ്രൻ എംഎൽഎ ചെയർമാനായ സ്വാഗതസംഘം.
കെഎസ്ടിഎ സമ്മേളനം തുടങ്ങി
01:02 AM Feb 09, 2017 | Deepika.com