പുൽപ്പള്ളി: വരൾച്ച രൂക്ഷമായ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ജില്ലാഭരണകൂടം തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു.
അതിർത്തി മേഖലയിലെ കിണറുകളിലും കുളങ്ങളിലും കുഴൽക്കിണറുകളിലും ജലവിതാനം കുത്തനെ കുറഞ്ഞതോടെ ഈ മേഖലകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പുൽപ്പള്ളി മേഖലയിലെ അമരക്കുനി, കാപ്പിസെറ്റ്, ചീയന്പം, താന്നിത്തെരുവ്, ആനപ്പാറ, ചുണ്ടക്കൊല്ലി, മുള്ളൻകൊല്ലി, പെരിക്കല്ലൂർ, പറുദീസക്കവല, ചാമപ്പാറ, വെട്ടിക്കക്കവല, ശശിമല, ഇരിപ്പൂട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കിണറുകളും കുളങ്ങളും വറ്റിയതോടെ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാൻ റവന്യു വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജലവിതരണം ആരംഭിക്കണം. പലയിടങ്ങളിലും ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം മുള്ളൻകൊല്ലിയിലെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും റവന്യു വകുപ്പോ, ത്രിതല പഞ്ചായത്തോ ഇതിന് ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമൂലം സ്വകാര്യ വാഹനങ്ങളിലെത്തിക്കുന്ന വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്. കബനി നദിയിൽ ജലവിതാനം കുത്തനെ താഴ്ന്നതോടെ വരും ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കണമെന്ന്
01:02 AM Feb 09, 2017 | Deepika.com