മൂന്നുനോന്പ് തിരുനാളിന് ഭക്തിനിർഭര സമാപനം

12:34 AM Feb 09, 2017 | Deepika.com
കുറവിലങ്ങാട്: ലക്ഷോപലക്ഷങ്ങളിലേക്ക് പുത്തൻ ആത്മീയത സമ്മാനിച്ച് മർത്ത്മറിയം ഫൊറോന പള്ളിയിലെ മൂന്നുനോന്പ് തിരുനാളിന് സമാപനമായി. ഇടവകക്കാരുടെ തിരുനാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമാപനദിനത്തിൽ രാപകൽഭേദമെന്യെ ഭക്തജനപ്രവാഹമായിരുന്നു. തിരുനാളിന്‍റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
ഇടവകയുടെ സംഘശക്തിയും മുത്തിയമ്മ ഭക്തരുടെ കൂട്ടായ്മയും വിളിച്ചോതുന്നതായിരുന്നു പ്രദക്ഷിണം. വലിയപള്ളിയിൽ നിന്നാരംഭിച്ച പ്രദക്ഷിണത്തിൽ മാർ യൗസേപ്പിതാവിന്‍റെയും ദൈവമാതാവിന്‍റെയും ഒൗഗേൻ പുണ്യവാളന്‍റെയും തിരുസ്വരൂപങ്ങളാണ് സംവഹിച്ചത്. മുത്തുക്കുടകളും കൊടിതോരണങ്ങളും വാദ്യമേളവും ഒരുമിപ്പിച്ച് വലിയ ആത്മീയ ആഘോഷത്തിന്‍റെ അനുഭൂതിയാണ് കൈമാറിയത്. വലിയപള്ളിയിൽ നിന്ന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം ആരംഭിക്കുന്പോൾതന്നെ പള്ളിയും പരിസരവും ഭക്തസാഗരം കണക്കെയായിരുന്നു. വിശുദ്ധ സെബസ്ത്യാനോസിന്‍റെ മാധ്യസ്ഥ്യം തേടി അനേകർ കഴുന്നെടുത്ത് പ്രാർഥിക്കാനുമെത്തിയിരുന്നു. ദൈവമാതാവിന്‍റെ അനുഗ്രഹം തേടി മുടിയും വ്യാകുലവും എഴുന്നെള്ളിച്ച് പ്രാർഥിച്ചവരും ഏറെയായിരുന്നു.
സമാപനദിനമായിരുന്ന ഇന്നലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഇന്ന് ഇടവകയിലെ മരിച്ചവരുടെ ഓർമദിനമായി ആചരിക്കും. 5.30നും 6.30നും വിശുദ്ധ കുർബാന. 7.30ന് വികാരി റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് ഒപ്പീസ്.