മദ്യശാലക്കെതിരെ പഞ്ചായത്ത്

11:30 PM Feb 08, 2017 | Deepika.com
പീരുമേട്: ബിവറേജ്സ് മദ്യവിൽപനശാല കല്ലാറിൽ സ്‌ഥാപിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. മദ്യവിൽപനശാല ഇവിടെ വന്നാലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മ നൽകിയ പരാതിയിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇതിനിടെ ബിവറേജ്സ് മദ്യ വിൽപനശാല കല്ലാറിൽ സ്‌ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുകയാണ്. ദേശീയപാത ഉപരോധമടക്കം സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് ജനകീയ കൂട്ടായ്മയുടെ ആലോചനായോഗത്തിനെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറ റോഡിലേക്ക് മദ്യ വിൽപനശാല മാറ്റിസ്‌ഥാപിക്കാനുള്ള നീക്കത്തിനെതിരായാണ് ജനകീയ കൂട്ടായ്മ രൂപപ്പെട്ടത്. ജനസാന്ദ്രതയേറിയതും കോളജുകളും സ്കൂളും ആംഗൻവാടിയും സ്‌ഥിതിചെയ്യുന്നിടത്ത് ബിവറേജസ് കോർപറേഷൻ മദ്യ വിൽപന ശാലയെത്തുന്നതോടെ സമാധാന അന്തരീക്ഷം ഇല്ലാതാകുമെന്നും മകര ജ്യോതി ദർശിക്കുവാൻ വിവിധ സംസ്‌ഥാനങ്ങളിൽനിന്നും പതിനായിരങ്ങൾ എത്തുന്ന പരുന്തുംപാറയിലെ തീർഥാടന കുന്നുകൾ മദ്യപരുടെ താവളമാകുമെന്നും ഇവർ പറയുന്നു. സംഭവത്തിനെതിരെ പ്രദേശത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും വിദ്യാർഥികളും രംഗത്തുണ്ട്.