കൊച്ചി: പാലാരിവട്ടത്ത് മെട്രോ പാത കടന്നുപോകുന്ന തൂണിന് സമീപത്തായി റോഡിൽ വലിയ കുഴി രൂപപ്പെട്ടതു ഗതാഗതം സ്തംഭിപ്പിച്ചു. പാലാരിവട്ടം എസ്എൻ ജംഗ്ഷനും സെന്റ് മാർട്ടിൻ പള്ളിക്കും ഇടയിൽ മെട്രോയുടെ 525-ാം തൂണിന് സമീപത്ത് ഇടതുഭാഗത്തായി ഇന്നലെ രാവിലെ 9.30 ഓടെയാണ് ഒരാൾക്ക് ഇറങ്ങി നിൽക്കാൻ കഴിയുന്നത്രയും വലിപ്പമുള്ള കുഴി പ്രത്യക്ഷപ്പെട്ടത്. ഇതോടെ നഗരത്തിലേക്കുള്ള ദിശയിൽ മൂന്നു മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയായിരുന്നു.
തിരക്കുള്ള റോഡിൽ ഭീമൻ ഗർത്തം രൂപപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകാത്തതിനെത്തുടർന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവർത്തകർ കുഴിയിൽ ഇറങ്ങിനിൽക്കുകയും വാഴ നടുകയും ചെയ്തു. പോലീസ് എത്തിയാണു പ്രവർത്തകരെ നീക്കം ചെയ്തത്.
കുഴി പിന്നീടു സിമന്റും മെറ്റലും ചേർത്ത് താത്ക്കാലികമായി അടച്ചു. രണ്ടു ദിവസം നിരീക്ഷിച്ചശേഷം മാത്രമേ ബിറ്റുമിൻ ഉപയോഗിച്ച് ഈ ഭാഗം സാധാരണ നിലയിലാക്കുകയുള്ളൂവെന്നു ഡിഎംആർസി അധികൃതർ പറഞ്ഞു.
മെട്രോ തൂണിനെ താങ്ങിനിർത്തുന്നതിനായി ഭൂമിക്കടിയിൽ നിർമിച്ചിട്ടുള്ള പൈലുകളെ ബന്ധിപ്പിച്ചിരിക്കുന്ന പൈൽ കാപ്പ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തോടു ചേർന്നാണ് കുഴി രൂപപ്പെട്ടത്. പൈൽ കാപ്പിനു താഴെകൂടി കടന്നുപോയിട്ടുള്ള ഏതെങ്കിലും പൈപ്പ് പൊട്ടി മണ്ണൊഴുകി പോയിട്ടുണ്ടാകണം. ഇതിനുമുകളിൽ കൂടി വാഹനങ്ങൾ ഓടിയപ്പോൾ ഉണ്ടായ മർദമാവണം കുഴി രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും അധികൃതർ പറഞ്ഞു.
പാലാരിവട്ടത്ത് മെട്രോ തൂണിനു സമീപം ഭീമൻഗർത്തം
01:36 AM Feb 08, 2017 | Deepika.com