കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാംഘട്ട വികസനത്തിനു ഹരിത മാതൃക അവലംബിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. ഗതാഗതം സംബന്ധിച്ച ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമിതികൾ പരിമിതപ്പെടുത്താനുമാണ് തീരുമാനം.
കഴിയുന്നത്ര തുറസായ സ്ഥലം നിലനിർത്തി പരിസ്ഥിതി സൗഹൃദമായാണ് മൊബിലിറ്റി ഹബിന്റെ വികസനം നടപ്പാക്കുകയെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള അറിയിച്ചു. മന്ത്രിമാരായ ജി. സുധാകരൻ, ഡോ. കെ.ടി. ജലീൽ, വി.എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മേയർ സൗമിനി ജയൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവർ ഗവേണിംഗ് ബോഡി യോഗത്തിൽ പങ്കെടുത്തു. മൊബിലിറ്റി ഹബിന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കുന്നതിനുള്ള വിവിധ മാതൃകകൾ സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി), കിഫ്ബി എന്നിവയടക്കമുള്ള ഏജൻസികളിൽ നിന്നു സഹായം ലഭ്യമാക്കുന്നതിന്റെ സാധ്യതകളും അവതരിപ്പിച്ചു.
തുടർന്ന് പദ്ധതി സാന്പത്തിക സുസ്ഥിരത പുലർത്തുന്ന രീതിയിൽ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. പ്രദേശത്തിന്റെ പച്ചപ്പും തുറസായ ഇടങ്ങളും നിലനിർത്തിയാകും വികസനം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ)ന്റെ സഹായത്തോടെ തയാറാക്കുന്ന വിശദമായ പദ്ധതി റിപ്പോർട്ടിലെ നിർദേശങ്ങൾ ഗവേണിംഗ് ബോഡിയുടെ അന്തിമാംഗീകാരത്തിന് വിധേയമായി നടപ്പാക്കും.
ഹരിത മാതൃകയിൽ രണ്ടാംഘട്ട വികസനം
01:36 AM Feb 08, 2017 | Deepika.com