കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് ആഴ്ചച്ചന്തയ്ക്കായി 2012ൽ 4.75 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം പൊളിച്ചതിൽ പ്രതിഷേധം വ്യാപകം.
ബസ്്സ്റ്റാൻഡിനു സമീപം പണിത കെട്ടിടം തോട്ടം ഉടമയ്ക്ക് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനുള്ള തടസം ഒഴിവാക്കുന്നതിനാണ് പൊളിച്ചതെന്ന ആരോപണം ഉയർന്നിരിക്കയാണ്.
വഴിയോര വാണിഭക്കാർക്കും ഇതര ചെറുകിട വ്യാപാരികൾക്കും ആഴ്ചച്ചന്ത നടത്താനെന്നു പ്രചരിപ്പിച്ചാണ് കെട്ടിടം പണിതത്. എങ്കിലും ഇതേവരെ കെട്ടിടത്തിൽ ചന്ത പ്രവർത്തിച്ചിട്ടില്ല. നിക്ഷിപ്ത താത്പര്യങ്ങളോടെയാണ് പഞ്ചായത്ത് ഭരണസമിതി കെട്ടിടം പൊളിച്ചതെന്ന് കോണ്ഗ്രസ് തൃശിലേരി മണ്ഡലം പ്രസിഡന്റ് റഷീദ് ആരോപിച്ചു.
പൊതുമുതൽ നശിപ്പിച്ചതുമൂലം ഉണ്ടായ നഷ്ടം ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി എന്നിവരിൽനിന്നു ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ആഴ്ചച്ചന്തയ്ക്കായി നിർമിച്ച കെട്ടിടം പൊളിച്ചതിൽ പ്രതിഷേധം
01:00 AM Feb 08, 2017 | Deepika.com