ആലപ്പുഴ: സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് അമ്പലപ്പുഴ താലൂക്കിലെ കരുമാടി വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും കളക്ടർ സസ്പെൻഡ് ചെയ്തു. 2015–16 വർഷം രസീത് എഴുതി ഈടാക്കിയ പണം ഖജനാവിൽ അടച്ചിട്ടില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ. വില്ലേജ് അസിസ്റ്റന്റ് പി.വി. മധുകുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ജി. സുകുമാരൻ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡു ചെയ്തത്. ജമാബന്തി പരിശോധനയുടെ ഭാഗമായി 66 രസീതുകൾ നാൾവഴിയിൽ ചേർത്തിട്ടില്ലെന്നും രസീതുകൾ പ്രകാരമുള്ള പണം ഖജനാവിലേക്ക് അടച്ചിട്ടില്ലെന്നും കണ്ടെത്തി. 6,294 രൂപ അടച്ചിട്ടില്ല.
സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്തു എഫ്ഐആർ സഹിതം വിവരം റിപ്പോർട്ട് ചെയ്യാൻ അമ്പലപ്പുഴ തഹസിൽദാരെ ചുമതലപ്പെടുത്തി. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്താനും മറ്റു ജീവനക്കാർ ക്രമക്കേടുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിശദമായ അന്വേഷണത്തിനും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ. സുകുവിനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
സാമ്പത്തിക ക്രമക്കേട് വില്ലേജ് ഓഫീസർക്കും അസിസ്റ്റന്റിനും സസ്പെൻഷൻ
11:43 PM Feb 07, 2017 | Deepika.com