ആലക്കോട്: വാഹനമിടിച്ചു തകർന്ന പാലത്തിന്റെ കൈവരികൾ പുനർ നിർമിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. തളിപ്പറന്പ് കൂർഗ് ബോർഡർ റോഡിലെ ചാണോക്കുണ്ടിലാണ് പാലം അപകടക്കെണിയൊരുക്കുന്നത്. അരനൂറ്റാണ്ടു മുന്പു നിർമിച്ച പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തിയിട്ട് 30 വർഷം കഴിഞ്ഞു. അതിനു ശേഷം യാതൊരുവിധ നിർമാണ പ്രവൃത്തികളും പാലത്തിൽ നടന്നിട്ടില്ല.
കാലപഴക്കത്തിൽ തകർച്ച നേരിടുന്ന സമയത്താണ് വാഹനമിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നത്. തളിപ്പറന്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് കൈവരികൾ തകർന്നിരിക്കുന്നത്. ഇതു കാരണം വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്.
ഇതിനു മുന്പും പല തവണ നിരവധി വാഹനങ്ങൾ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് മറിഞ്ഞിരുന്നു. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി സംഭവിക്കാതിരുന്നത്.
പാലം പുനർനിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ കണ്ട ഭാവമില്ല.
നാട്ടുകാരുടെ നേതൃത്വത്തിൽ പാലത്തിന്റെ അപകട ഭീഷണി ഉയർത്തുന്ന ഭാഗത്തു കൈവരികൾ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു.
അപകടക്കെണിയിൽ ഒരു പാലം
02:38 AM Jan 22, 2017 | Deepika.com