കൽപ്പറ്റ: കമ്മ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയിൽ സംസ്ഥാന പുരാരേഖാ വകുപ്പ് വയനാട്ടിലെ പുഴമുടി തറവാട്ടിലെ പുരാരേഖകൾ സംരക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പുഴമുടിയിലെത്തിയ സംസ്ഥാന പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ബിജു, കോഴിക്കോട് റീജിയണൽ ആർക്കൈവ്സിലെ ആർക്കിവിസ്റ്റ് ആർ. സജികുമാർ, തിരുവനന്തപുരം ആർക്കൈവ്സ് ഡയറക്ടറേറ്റിലെ ആർക്കിവിസ്റ്റ്, ആർ. അശോക്്കുമാർ, കോഴിക്കോട് റീജിണണൽ ആർക്കൈസ് സൂപ്രണ്ട് ഇ.ബി. ഷാജിമോൻ, അസിസ്റ്റന്റ് ആർക്കിവിസ്റ്റുമാരായ എസ്. നന്ദകുമാർ, ഷിബു നാരായണൻ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ. ഹരികുമാർ എന്നിവർ പുരാരേഖകൾ ഏറ്റുവാങ്ങി. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. പ്രിയ, ചരിത്രവിഭാഗം മേധാവി കെ.എസ്. സുജ, അസിസ്റ്റന്റ് പ്രഫ. അനൂപ് തങ്കച്ചൻ എന്നിവരാണ് തറവാട്ടിലെ മുതിർന്ന അംഗം കെ.പി. വേണുഗോപാലനിൽനിന്ന് രേഖകൾ സ്വീകരിച്ച് പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
മലയാളത്തിലടക്കം എഴുത്തുള്ള 15 മുളംകരണങ്ങളാണ് തറവാട്ടിൽനിന്നു നൽകിയ പുരാരേഖകളിൽ പ്രധാനം. മൂന്ന് കാൽപ്പെട്ടികളിൽ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രമാണങ്ങൾ, കുറിപ്പുകൾ, ഗ്രന്ഥങ്ങൾ തുടങ്ങിയവയും പുരാരേഖാവകുപ്പ് ഏറ്റുവാങ്ങിയതിൽ ഉൾപ്പെടും. തത്കാലം എൻഎംഎസ്എം ഗവ. കോളജിൽ സൂക്ഷിക്കുന്ന ഇവ ചരിത്രവിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെ തരംതിരിച്ച് പട്ടിക തയാറാക്കിയും സാങ്കേതികവിദ്യാസഹായത്തോടെ വായിക്കുന്നതിനു അനുരൂപമാക്കി ഡിജിറ്റൽ പകർപ്പെടുത്തുമാണ് സംരക്ഷിക്കുകയെന്ന് പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു. പകർപ്പെടുത്തതിനുശേഷം പുരാരേഖകൾ തറവാട്ടിൽ തിരിച്ചേൽപ്പിക്കും. രേഖകളിൽ ചരിത്രപ്രാധാന്യമുള്ളവയുടെ പകർപ്പുകളാണ് പുരാരേഖാലയത്തിൽ സൂക്ഷിക്കുക. ഇവ പഠനത്തിനും വിധേയമാക്കും. ചരിത്രരേഖകളുടെ സമാഹരണവും സംരക്ഷണവും മുൻനിർത്തി ആവിഷ്കരിച്ച കമ്മ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയിൽ ഇതിനകം മലപ്പുറം ജില്ലയിലെ ചെന്പ്രശേരി, കരിക്കാട്ട് മനകളിൽ സൂക്ഷിച്ചിരുന്ന പുരാരേഖകളാണ് പുരാരേഖാവകുപ്പ് ഏറ്റെടുത്തത്. പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്നാമത്തെ തറവാടാണ് പുഴമുടിയിലേത്.
വയനാട്ടിലെ പഴക്കംചെന്ന നായർ ഭവനങ്ങളിൽ ഒന്നാണ് പുഴമുടി തറവാട്. പഴശ്ശിരാജാവുമായി ഉറ്റസൗഹൃദം പുലർത്തിയിരുന്നവരാണ് ഈ തറവാട്ടിലെ കാരണവന്മാർ. പുഴമുടി തറവാട്ടിലെ പരേതരായ കരുണാകരൻ നായർ-ലക്ഷ്മിയമ്മ നേത്യാർ ദന്പതികളുടെ 11 മക്കളിൽ രണ്ടാമനാണ് രേഖകൾ പുരാരേഖാ വകുപ്പിനു കൈമാറിയ വേണുഗോപാൽ. പഴശ്ശി കാലത്തിനും മുന്പുള്ളതാണ് 1957ൽ പുതുക്കിപ്പണിത തറവാട്ടിൽ സൂക്ഷിച്ച മുളംകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇവയിലെ എഴുത്തുകളുടെ പഴക്കം ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂവെന്ന് പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുളംകരണങ്ങളിൽ ഉളിയിൽ കൊത്തിയ എഴുത്തുകൾ പൂർണമായും വായിക്കാൻ കഴിയുന്നതോടെ ലഭിക്കുന്ന വിവരങ്ങൾ ഒരുപക്ഷേ, വയനാടിനെ സംബന്ധിച്ച പുതിയ ചരിത്രരചനയ്ക്കുതന്നെ സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ചരിത്രരേഖകളുടെ സമാഹരണവും സംരക്ഷണവും; പുഴമുടി തറവാട്ടിലെ പുരാരേഖകൾ കൈമാറി
12:48 AM Jan 07, 2017 | Deepika.com