വന്യമൃഗങ്ങളെഭയന്ന് കർഷകർ വിളകൾ വെട്ടിക്കളയുന്നു

11:36 PM Jan 06, 2017 | Deepika.com
മറയൂർ: മറയുർ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ ആക്രമണം ഒഴിവാക്കാൻ കർഷകർ കൃഷി വെട്ടിനശിപ്പിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ വെട്ടുകാട് ഭാഗത്ത് വെള്ളിരിപ്പിൽ മൊയ്തീന്റ വിളവെടുക്കാറായ പതിനഞ്ചോളം കമുകും ഇരുന്നൂറിലധികം വാഴയുമാണ് ഒറ്റരാത്രികൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.

കീഴാന്തൂർ ശിവൻപന്തി വഴിയിലൂടെയും കാരയൂർ റിസർവിൽ തകർന്നുകിടക്കുന്ന ചന്ദന വേലികളിലൂടെയും കടന്ന് രണ്ടുകൂട്ടമായി എത്തിയ എട്ടു കാട്ടാനകളാണ് കൃഷിവിളകൾ തിന്നുനശിപ്പിച്ചത്. കൃഷിതോട്ടങ്ങളും രണ്ടു വീടുകളും മാത്രമുള്ള പ്രദേശത്ത് കാട്ടാനകൾ ഇറങ്ങിയതിനാൽ കാട്ടാനയെ ഓടിക്കാനുള്ള ശ്രമം നടന്നില്ല. രണ്ടുമാസം മുൻപു കീഴാന്തൂർ മേഖലയിൽ പച്ചക്കറി തോട്ടങ്ങളിൽ ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയും പകലും കാട്ടാനകൂട്ടം കൃഷിയിടം വിടാതെവന്നതോട കർഷകർ കൂട്ടംചേർന്ന് കാട്ടാനകളെ ഓടിക്കുകയായിരുന്നു.

വേനൽ കടുത്തതോടെ വനത്തിൽ തീറ്റയും വെള്ളവുമില്ലാതെ വന്നതോടെ കാട്ടാനകൾ വീണ്ടും കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വനാർത്തികടന്ന് എത്തുന്ന വന്യമൃഗങ്ങളെ തടയാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടാകുന്നില്ല. വെട്ടുകാട്ടിൽ 57 വർഷമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്നുവർഷമായാണ് കാട്ടാനയുടെ ആക്രമണം ആവർത്തിച്ചുണ്ടാകൂന്നത്. കഴിഞ്ഞ മേയിൽ വീടിനു സമീപത്തെത്തിയ കാട്ടാനകൂട്ടം വ്യാപകമായി വാഴയും കമുകും നശിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടുമെത്തിയ കാട്ടാന കൂട്ടം തന്റെ മറ്റൊരു കൃഷിതോട്ടമായ ചെരുകാന്തല്ലൂർ ഭാഗത്താണ് കമുകും വാഴയും വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോൾ കൃഷിചെയ്തു ജീവീക്കാൻ ഇനി ഒരുമാർഗവും കാണുന്നില്ലെന്ന് മൊയ്തീൻ പറഞ്ഞു. വായ്പയെടുത്ത് കൃഷിചെയ്തിരിക്കുന്ന പച്ചക്കറി വിളകളും വരുംദിവസങ്ങളിൽ കാട്ടാനകൂട്ടം നശിപ്പിക്കുമോ എന്ന ഭയപ്പാടിലാണ് മൊയ്തീൻ.