കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കശുവണ്ടി പൂർണമായും കശുവണ്ടി കോർപറേഷനും കാപക്സും ചേർന്ന് കർഷകരിൽനിന്നു സംഭരിക്കുമെന്ന് കോർപറേഷൻ ചെയർമാൻ എസ്.ജെ. ജയമോഹൻ. കശുമാവ് കർഷകർക്ക് ന്യായവിലയും കൊല്ലത്തെ കശുവണ്ടി കർഷകർക്ക് ജോലിയുമാണ് ലക്ഷ്യമെന്നും കശുവണ്ടി കർഷകരുടെയും കർഷകസംഘടനാ പ്രതിനിധികളുടെയും യോഗത്തിനു ശേഷം ജില്ലാ പഞ്ചായത്ത് ഹാളിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ ചെയർമാൻ പറഞ്ഞു.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകന് ന്യായവില ഉറപ്പു വരുത്തും. കശുവണ്ടി മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കർഷകർ, സംഘടനകൾ, കുടുംബശ്രീ, സഹകരണബാങ്ക്, കശുവണ്ടി വികസന കോർപറേഷൻ, ജില്ലാപഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെട്ട ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കശുവണ്ടി സംഭരണം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി തീരുമാനം എടുക്കും. കശുവണ്ടി സംഭരണവില നിശ്ചയിക്കാനുള്ള അധികാരവും ഈ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. മൂന്നു സീസണുകളിലായി മൂന്നുതരം വിലയായിരിക്കും ലഭിക്കുക.
കശുവണ്ടി സംഭരിച്ചശേഷം കർഷകർക്ക് വില ലഭിക്കാതെ ബില്ല് പോക്കറ്റിലിട്ടു നടക്കേണ്ട സാഹചര്യം ഇനി ഉണ്ടാക്കില്ല. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കശുവണ്ടികളിൽ ഒരു ശതമാനം പോലും കോർപറേഷന്റെ കൈവശമെത്തിയിരുന്നില്ല. ഇതുകാരണമാണ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നത്.
ഇത് വലിയ വിവാദങ്ങൾക്കും സിബിഐ അന്വേഷണത്തിനു വരെ വഴിവയ്ക്കുകയുമാണ്. ഇവിടെനിന്നും കശുവണ്ടി സംഭരിക്കുന്നതിലൂടെ വിവാദങ്ങൾ ഒഴിവാക്കാനാകും.കശുവണ്ടി മേഖലയുടെ സന്പൂർണ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജനകീയ കശുമാവ് കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂണ് അഞ്ചിന് ജില്ലയിൽ സംഘടിപ്പിക്കും. പാതയോരങ്ങളിൽ കശുമാവ് പാർക്ക് എന്ന ആശയവുമായി തണൽമരമായും കശുമാവ് വച്ചു പിടിപ്പിക്കും. ഉത്പാദനം വർധിപ്പിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ വഴി സംഭരിച്ച് കർഷകർക്ക് മികച്ച വില നൽകാനാണ് ഉദ്ദേശിക്കുന്നത്. ആറളം ഫാമിലെ 4000 ഏക്കറിൽ നിന്നുള്ള കശുവണ്ടി ന്യായവില ഉറപ്പാക്കി സംഭരിക്കാനും തീരുമാനമായി. കൂടാതെ മൂന്നു വർഷത്തിനകം ഫലം നൽകുന്ന അത്യുത്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യും. ആറളം ഫാമിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കശുമാവിൻ തൈകൾക്ക് കൊല്ലത്ത് വില്പന കേന്ദ്രം തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാപഞ്ചായത്തുമായി ആലോചിച്ച് തീരുമാനമെടുത്തതായും ചെയർമാൻ അറിയിച്ചു.
കശുവണ്ടി സംഭരണ സംവിധാനത്തിലെ ക്രമക്കേട് മാറണമെന്നും മാർക്കറ്റ് വിലയെ ആശ്രയിക്കാതെ തൊഴിലാളികൾക്കും കർഷകർക്കും ന്യായമായ വില ലഭിക്കുന്ന തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നതായും യോഗത്തിൽ പങ്കെടുത്ത കർഷകസംഘടനാ പ്രതിനിധികൾ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പി ജയബാലൻ. ടി.ടി റംല, പ്ലാൻ കോ-ഓർഡിനേറ്റർ കെ.വി ഗോവിന്ദൻ, കാപക്സ് ഡയറക്ടർ അഡ്വ. സി.ജി. ഗോപുകൃഷ്ണൻ, കശുവണ്ടി വികസന കോർപറേഷൻ ഡയറക്ടർ അഡ്വ. കാഞ്ഞിരവിള അജയകുമാർ, സജു ഡി. ആനന്ദ്, പി.ആർ. വസന്തൻ, കെ.സുഭഗൻ, ഓതയത്ത് ഭാസുരൻ, ടി.സി. വിജയൻ, ആറളം ഫാം എംഡി ടി.കെ. വിശ്വനാഥൻ നായർ, കശുവണ്ടി കർഷകർ, കർഷകസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കശുവണ്ടി കോർപറേഷൻ സംഭരിക്കും: ചെയർമാൻ
07:51 AM Jan 06, 2017 | Deepika.com