കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മണിപ്പന്തലുകൾക്കും നവരസക്കൂട്ടുള്ള സദ്യയ്ക്കും ഒപ്പം തന്നെയാണു വിജയികൾക്കുള്ള സ്വർണക്കപ്പിന്റേയും സ്ഥാനം. കലോത്സവം കണ്ണൂരിലേക്കെത്തുന്പോൾ വിജയികൾക്കു നല്കുന്ന സ്വർണക്കപ്പിനു മുപ്പതാണ്ട് തികഞ്ഞിരിക്കുകയാണ്. 1985 ൽ എറണാകുളത്തു നടന്ന കലോത്സവത്തിലാണു സ്വർണക്കപ്പിലേക്കുള്ള വഴി തുറന്നത്. അന്നു ദർബാർഹാൾ ഗ്രൗണ്ടിൽ നടന്ന പദ്യപാരായണം, കവിതാരചന, അക്ഷരശ്ലോകം തുടങ്ങിയ മത്സരങ്ങൾക്കു വിധികർത്താവായി എത്തിയതു മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ആയിരുന്നു. അതേസമയം തൊട്ടടുത്ത മഹാരാജാസ് സ്കൂൾ ഗ്രൗണ്ടിൽ സ്വർണക്കപ്പിനായുള്ള ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുണ്ടായിരുന്നു. പന്തുകളിക്കുന്നവർക്കു സ്വർണക്കപ്പ് നല്കുന്പോൾ കലാമേളയിലെ വിജയികൾക്കും അതു ലഭിക്കേണ്ടതല്ലേയെന്നു വൈലോപ്പിള്ളിക്കു തോന്നി. ഒടുവിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബിന്റെ മുന്നിൽ അദ്ദേഹം ഈ നിർദേശംവച്ചു. നിർദേശം ഉൾക്കൊണ്ട മന്ത്രി കലോത്സവത്തിന്റെ സമാപനച്ചടങ്ങിൽ വിജയികൾക്കു സ്വർണക്കപ്പ് നല്കുമെന്നു പ്രഖ്യാപിച്ചു. അടുത്തവർഷം മുതൽ ഏറ്റവും കൂടുതൽ പോയിന്റുനേടി കിരീടം നേടുന്ന ജില്ലയ്ക്കു സ്വർണക്കപ്പ്. അതായിരുന്നു പ്രഖ്യാപനം. കൂടാതെ മേളയിലെ മികച്ച ആണ്, പെണ് താരങ്ങൾക്കു പ്രത്യേക സമ്മാനവും മന്ത്രി പ്രഖ്യാപിച്ചു.
തൊട്ടടുത്ത വർഷം കലാമേള നടന്നതു സ്വർണക്കടകളുടെ നാടായ തൃശൂരിലായിരുന്നു. കലോത്സവത്തിനു മുന്പേ മന്ത്രി ടി.എം.ജേക്കബിന്റെ നേതൃത്വത്തിൽ തൃശൂരിലെ സ്വർണക്കച്ചവടക്കാരെ വിളിച്ചുകൂട്ടി. 101 പവൻ സ്വർണക്കപ്പായിരുന്നു ലക്ഷ്യം. എന്നാൽ സഹായംതേടിയ മന്ത്രിക്കു നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ച സ്വർണം കിട്ടാതെ വന്നതോടെ നിരാശനായ മന്ത്രി ആ വർഷം ജേതാക്കൾക്കായി നടരാജവിഗ്രഹം സ്ഥാപിച്ച കപ്പിൽ സ്വർണം പൂശി നൽകി. പക്ഷേ അദ്ദേഹം ഒന്നു തീരുമാനിച്ചു. അടുത്തവർഷമെങ്കിലും സ്വർണക്കപ്പ് ഏർപ്പെടുത്തിയേ തീരൂ. ഇതുമുന്നിൽ കണ്ടു മന്ത്രി ജേക്കബ് വളരെ നേരത്തെത്തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള സർക്കാർ ജീവനക്കാർ, സ്കൂൾ മാനേജർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽ നിന്നും സംഭാവന സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. പ്രയത്നങ്ങൾക്കൊടുവിൽ അതും യാഥാർഥ്യമായി.
പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ "വിദ്യാരംഗ’ത്തിന്റെ ആർട്ട് എഡിറ്ററുമായിരുന്ന ചിറയിൻകീഴ് ശ്രീകണ്ഠൻ നായരായിരുന്നു സ്വർണക്കപ്പ് രൂപകല്പന ചെയ്തത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോയന്പത്തൂരിൽ നിന്നും കപ്പിന്റെ പണി പൂർത്തിയായപ്പോഴേക്കും 117.5 പവനായി. 18 ഇഞ്ച് വീതിയുള്ള വീട്ടിയിൽ തീർത്ത പീഠത്തിലായിരുന്നു സ്വർണക്കപ്പ്. 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈയിൽ വലംപിരിശംഖ് പിടിച്ചതുപോലെയാണു സ്വർണക്കപ്പ്. വീട്ടിയിൽ തീർത്ത പീഠത്തിനു മുകളിൽ ഗ്രന്ഥം. അതിന്റെ മുകളിൽ കൈ. അതിനും മുകളിലായാണു ശംഖ്. ഈ രീതിയിലാണു സ്വർണക്കപ്പിന്റെ നിർമാണം.
1987 ൽ കോഴിക്കോട് നടന്ന കലോത്സവത്തിൽ വിജയികളായ തിരുവന്തപുരം ജില്ലയ്ക്കു നല്കിയതു 117.5 പവന്റെ സ്വർണക്കപ്പായിരുന്നു. കപ്പിനു താഴെ വെള്ളിത്തകിടിൽ എഡ്യുക്കേഷൻ മിനിസ്റ്റേർസ് ഗോൾഡൻ ട്രോഫി എന്നെഴുതിയിരുന്നു. ആദ്യത്തെ കപ്പിൽ മന്ത്രിയായിരുന്ന ടി.എം.ജേക്കബിന്റെ പേരും ആലേഖനം ചെയ്തിരുന്നുവെങ്കിലും വിവാദമായതിനെത്തുടർന്നു 1988 ൽ അതു മായ്ച്ചുകളഞ്ഞു. ഗ്രേഡിംഗ് സംവിധാനം വരികയും കലാപ്രതിഭ, തിലകം പട്ടങ്ങൾ എടുത്തുകളയുകയും ചെയ്തിട്ടും ഇന്നും സ്വർണക്കപ്പ് വിജയികളെ കാത്തിരിപ്പുണ്ട്. ജേതാക്കളാകുന്ന ജില്ലയ്ക്ക് ഒരുദിവസം മാത്രമേ സ്വർണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പോലീസ് അകന്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയിൽ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയുമാണു പതിവ്. 2009 ൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി മേളകൾ ഒന്നാക്കിയതോടൊപ്പം കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതിലും മാറ്റങ്ങൾ വരുത്തി. രണ്ടുവിഭാഗങ്ങളിൽ നിന്നുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഇപ്പോൾ സ്വർണക്കപ്പ് നൽകുന്നത്.
മുപ്പതാണ്ടിന്റെ ചരിത്രവുമായി സ്വർണക്കപ്പ്
07:51 AM Jan 06, 2017 | Deepika.com