കേളകം: റബർ സബ്സിഡി, നാളികേര സംഭരണ കുടിശിക എന്നിവ ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ. റബർ വിലസ്ഥിരത പദ്ധതിയുടെ ഭാഗമായുള്ള സബ്സിഡി തുക കർഷകർക്കു ലഭിച്ചിട്ട് എട്ടു മാസമായി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിലും 500 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു. എന്നാൽ മാസങ്ങളായിട്ടും ഇത് അർഹതപ്പെട്ട കർഷകർക്കു വിതരണം ചെയ്തിട്ടില്ല. റബർ സബ്സിഡി വിതരണത്തിൽ ക്രമക്കേടുണ്ടെന്ന ആക്ഷേപത്തത്തുടർന്ന് കർഷകർ രജിസ്ട്രേഷൻ പുതുക്കുകയും ബില്ലുകൾ അപ്് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സബ്സിഡി വിതരണം നടക്കുന്നില്ല. സബ്സിഡി വിതരണത്തെക്കുറിച്ച് റബർ ബോർഡോ, സർക്കാരോ യാതൊരു വിധ അറിയിപ്പും കർഷകർക്കു നൽകുന്നില്ല. ഇനിയും സർക്കാർ കർഷകരോടുള്ള അവഗണന തുടർന്നാൽ സമാന ചിന്താഗതിക്കാരായ കർഷക സംഘടനകളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കൃഷിഭവൻ മുഖേന സംഭരിച്ച നാളികേരത്തിന്റെ വിലയും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. നാളികേര സംഭരണം നിർത്തിവയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 27 രൂപ അടിസ്ഥാന വിലയിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും തുടർ നപടിയുണ്ടായില്ല.
ഉദ്യോഗസ്ഥരുടെ ശന്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത കർഷകരുടെ പ്രശ്നത്തിലും കാണിക്കണമെന്നും ഫാ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു.
റബർ സബ്സിഡി: പ്രക്ഷോഭമെന്ന് ഇൻഫാം
07:51 AM Jan 06, 2017 | Deepika.com