ഗൃഹനാഥനും ഭാര്യയും മകളും മരിച്ച നിലയിൽ

03:40 AM Jan 06, 2017 | Deepika.com
ഇരിട്ടി: ഇരിട്ടിക്കടുത്ത് വിളക്കോട് പാറക്കണ്ടത്ത് യുവാവിനെയും ഭാര്യയെയും 12 വയസുകാരിയായ മകളെയും മരിച്ച നിലയിൽകണ്ടെത്തി. ഇന്നലെ രാവിലെ 11 ഓടെയാണ് നാടിനെ നടുക്കിയ സംഭവത്തെക്കുറിച്ചു പുറംലോകം അറിയുന്നത്. പാറക്കണ്ടത്തെ വലിയവളപ്പിൽ ഹൗസിൽ അളോറ സദാനന്ദൻ (45) ഭാര്യ ശ്രീജ (41) മകൾ അനുനന്ദ (12) എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സദാനന്ദൻ ടാപ്പിംഗ് തൊഴിലാളിയാണ്. വിളക്കോട് ഗവ. യുപി സ്കൂൾ ഏഴാം തരം വിദ്യാർഥിനിയാണ് അനുനന്ദ. ദന്പതികളുടെ മൂത്തമകൾ അഖില ഇരിട്ടിയിലെ ഒരു കോളജിൽ ബികോം ആദ്യവർഷ വിദ്യാർഥിനിയാണ്. അഖില കോളജിൽ പോയ ശേഷമായിരിക്കും സംഭവമെന്നു കരുതുന്നു. അനുന്ദയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു വീട്ടുവളപ്പിൽ സംസ്കരിക്കും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, സിഐ സജേഷ് വാഴാളപ്പിൽ, എസ്ഐ കെ.പി ഫിലിപ്പ് എന്നിവർ സ്‌ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് സ്‌ഥലത്ത് തടിച്ച് കൂടിയത്.