കൊച്ചി: വിദേശ രാജ്യങ്ങളളെ മാതൃകയാക്കുന്നതിനു പകരം നമ്മുടെ പ്രകൃതിയും സാഹചര്യങ്ങളും അറിഞ്ഞു നടപ്പാക്കുന്ന വികസന മാതൃകകളാണ് നാടിന് ആവശ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി. അച്യുതമേനോൻ ഫൗണ്ടേഷനും സിപിഐ എറണാകുളം ജില്ലാ കൗണ്‍സിലും സംയുക്തമായി ഇന്നലെ എറണാകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയുടെ പ്രധാന കേന്ദ്രമായ കൊച്ചി നഗരത്തിൽ സമഗ്രവികസനത്തിന്റെ അഭാവം നിഴലിക്കുന്നുണ്ട്. പരിഷ്കാരങ്ങളും വികസനവുമെല്ലാം നാടിന്റെ സാഹചര്യം തിരിച്ചറിഞ്ഞാവണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി ആസുത്രണത്തിൽ ജനകീയ പങ്കാളിത്തം പ്രധാനമാണ്. ആഗോളീകരണത്തിന്റെ ഈ കാലത്ത് ലാഭം കേന്ദ്രീകൃതമായ സമൂഹത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്. മനുഷ്യനു പകരം മൂലധനവും ലാഭവുമാണ് വികസന കാഴ്ചപ്പാടുകളുടെ കേന്ദ്രബിന്ദു.
എന്നാൽ പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുക്കളായി വരുന്ന സമഗ്ര വികസനമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനു ഗുണം ലഭിക്കാത്തിടത്തോളം ജിഡിപിയും വളർച്ചാ നിരക്കുമൊന്നും കൂടിയിട്ട് കാര്യമില്ല. നഗര കേന്ദ്രീകൃത സമൂഹം കൂടി വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നഗരത്തിന്റെ ആവശ്യങ്ങളും കൂടി വരികയാണ്. കൊച്ചി നഗരത്തെ സംബന്ധിച്ച് മാലിന്യ സംസ്കരണം, ജലദൗർലഭ്യത തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയൊരു ചലനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സിപിഐ എറണാകുളം ജില്ലാ കൗണ്‍സിൽ സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, മുൻ എംഎൽഎ ബാബു പോൾ, കെ.എൻ. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ആറു വിഷയങ്ങളിൽ സെമിനാറും ചർച്ചകളും നടന്നു. കൃഷിയും അനുബന്ധ മേഖലകളും, പശ്ചാത്തല വികസനവും റെയിലും, സാമൂഹ്യ സേവനവും വനിതാ വികസനവും, വ്യവസായവും ചെറുകിട വ്യാപാര മേഖലയും, പരന്പരാഗത വ്യവസായം, സഹകരണം-ബാങ്കിംഗ് എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നത്. ചർച്ചകൾക്ക് അതാതു മേഖലകളിലെ വിദഗ്ധർ നേതൃത്വം നൽകി.
പ്രകൃതിയും സാഹചര്യങ്ങളും അറിഞ്ഞുള്ള വികസന മാതൃകകൾ വേണം: കാനം രാജേന്ദ്രൻ
02:25 AM Jan 06, 2017 | Deepika.com