വരാപ്പുഴ: തീപിടിച്ചു വീട് കത്തി നശിച്ചു. മുൻ പഞ്ചായത്ത് അംഗമായ കൂനമ്മാവ് കാരിക്കശേരി ജിബുവിന്റെ വീടാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് ഇദ്ദേഹത്തിന്റെ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീടിന്റെ കിടപ്പുമുറിയിൽനിന്നു തീ ഉയരുന്നത് കണ്ട ഇവർ ഒച്ചവച്ചു. ഇതേത്തുടർന്ന് സമീപവാസികൾ ഓടിക്കൂടുകയും ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു. രണ്ടു മുറികൾ പൂർണമായും കത്തി നശിച്ചു.
വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും 40,000 രൂപയും അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും കത്തി നശിച്ചു. കൂടാതെ വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തി. ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് പറവൂരിൽനിന്നു ഫയർഫോഴ്സ് എത്തി. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ജിബുവിന്റെ ഭാര്യ വിജി അധ്യാപികയാണ്. കുട്ടികൾ സ്കൂളിൽ പോയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. വരാപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പറവൂർ തഹസിൽദാർ, വില്ലേജ് ഓഫീസർ, കഐസ്ഇബി അധികൃതർ, ജനപ്രതിനിധികൾ എന്നിവർ വീട്ടിൽ എത്തിയിരുന്നു.
മുൻ പഞ്ചായത്തംഗത്തിന്റെ വീട് കത്തിനശിച്ചു
02:22 AM Jan 06, 2017 | Deepika.com