തനിച്ചു താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം

02:06 AM Jan 06, 2017 | Deepika.com
ആലുവ: പുറമ്പോക്കിൽ കുടിൽകെട്ടി തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം.

ബുധനാഴ്ച രാത്രി 9.30ഓടെ അശോകപുരം കോളനിപ്പടി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന വയോധികയ്ക്കുനേരേയാണ് അതിക്രമം നടന്നത്. പീഡനശ്രമത്തിനിടെ ഇരുമ്പുവടിക്ക് അടിയുമേറ്റു. കുതറിമാറി അയൽവാസിയെ ഫോൺ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഫോൺ തട്ടിയെടുത്തു പ്രതി ഇരുളിൽ മറയുകയായിരുന്നു.

വയോധിക വിവരമറിയിച്ചതിനെ തുടർന്നു കീഴ്മാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോണി ക്രിസ്റ്റഫർ, ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എസ്. സലിമോൻ എന്നിവർ സ്‌ഥലത്തെത്തി. പിന്നീട് എടത്തല പോലീസെത്തി വയോധികയെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയോധികയുടെ പല്ലുകൾക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. മുതുകിൽ കമ്പവടിക്ക് അടിയേറ്റതിന്റെ പാടുകളുണ്ട്. 20 വർഷം മുമ്പ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. 15 വർഷം മുമ്പ് മകൻ വാഹനാപകടത്തിലും മരിച്ചു.

മകൾ വിവാഹം കഴിച്ചു ഭർത്താവിനൊപ്പമാണ്. ഏറെക്കാലമായി തനിച്ചാണു താമസം. പ്രതിയെ സംബന്ധിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി എടത്തല എസ്ഐ പി.ജെ. നോബിൾ പറഞ്ഞു. ആലുവ എടയപ്പുറം സ്വദേശിയാണെന്നും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.