നാടകവേദിയിൽ കൈയാങ്കളി

12:32 AM Jan 06, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: ഹയർ സെക്കൻഡറി നാടകമത്സരത്തിന്റെ ഫലപ്രഖ്യാപനം സംഘർഷത്തിലെത്തി. കോട്ടയം സെന്റ് ആൻസ് എച്ച്എസ്എസിന് ഒന്നാം സ്‌ഥാനം ലഭിച്ചതായി പ്രഖ്യാപനം വന്നതോടെ വിജയം പ്രതീക്ഷിച്ചിരുന്ന ചങ്ങനാശേരി, ചെത്തിപ്പുഴ ക്രിസ്തുജ്യോതിയിലെ മത്സരാർഥികൾ ബഹളവുമായി ജഡ്ജസിന്റെ അടുത്തേക്ക് ഓടിയെത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ശക്‌തമായതോടെ നിയന്ത്രിക്കാൻ പോലീസ് നന്നേ പണിപ്പെട്ടു. ഫലപ്രഖ്യാപനത്തിൽ വീഴ്ചയുണ്ടെന്ന് പ്രേഷകരിൽ നിന്ന് അഭിപ്രായം ഉയർന്നതോടെ പ്രശ്നം ഗുരുതരമായി. നാടക മത്സരം വീണ്ടും നടത്തണമെന്നും മറ്റു വിധികർത്താക്കളെ കൊണ്ടുവരണമെന്നുമായി തർക്കക്കാർ. നാടകങ്ങൾ എല്ലാം വീഡിയോയിൽ റിക്കോർഡ് ചെയ്തിരുന്നതിനാൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നായി ഇവർ.

ഇതേസമയം പോലീസ് വിധികർത്താക്കളെ വാഹനത്തിൽ കയറ്റിവിട്ടിരുന്നു. തുടർന്ന് അഞ്ചു നാടകങ്ങൾ പരിശോധിക്കണമെന്നും അല്ലാത്തപക്ഷം വേദിവിട്ടുപോകില്ലെന്നും പറഞ്ഞ് സ്റ്റേജിനുമുന്നിൽ മത്സരാർഥികളും വിദ്യാർഥികളും കുത്തിയിരുന്നു പ്രതിഷേധിച്ചു.

നാടക ഫലപ്രഖ്യാപന തർക്കത്തിന് പരിഹാരമുണ്ടാകില്ലെന്ന് തീരുമാനമായതോടെ സംഘാടക സമിതി സ്‌ഥലത്തെത്തി. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ സ്‌ഥലത്തെത്തി അപ്പീൽ പരിഗണിക്കാമെന്നും സംസ്‌ഥാനതലത്തിൽ മത്സരിക്കുന്നതിന് അവസരം ഒരുക്കാമെന്നും വാക്കാൽ ഉറപ്പു നൽകിയതിനെത്തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങി. ഒന്നാം സ്‌ഥാനം ലഭിച്ച ടീമിന്റെ അധ്യാപകർ ഫോണിലൂടെ വിധികർത്താക്കളുമായി ബന്ധപ്പെട്ടിരുന്നെന്നും ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ടെന്നും ക്രിസ്തുജ്യോതിയിലെ അധ്യാപകർ പറഞ്ഞു.

രണ്ടു ലക്ഷത്തോളം രൂപയാണ് നാടകം സ്റ്റേജിൽ എത്തിക്കുമ്പോൾ ടീമുകൾക്കുള്ള ചെലവ്. ആറു മാസത്തെ പരിശീലനത്തിനു പുറമേ കാൽ ലക്ഷത്തോളം രൂപ പ്രതിഫലം നൽകിയാണ് കാലോചിത വിഷയത്തിൽ അടിസ്‌ഥിതമായ നാടകം എഴുതി വാങ്ങുന്നത്. സംവിധായകനും നൽകണം കനത്ത പ്രതിഫലം.