ഒരുക്കങ്ങൾ വിലയിരുത്തി ഐജിയും എഡിജിപിയും:ആലങ്ങാടിന് കോടതി അനുമതി

12:32 AM Jan 06, 2017 | Deepika.com
എരുമേലി: മതമൈത്രിയുടെ പ്രശസ്തമായ ചന്ദനക്കുടാഘോഷവും ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്താൻ പോലീസിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ശബരിമലയുടെയും എരുമേലിയിലെയും സുരക്ഷാ ചുമതല വഹിക്കുന്ന ഐജി ശ്രീജിത്ത് ഇന്നലെ ഉച്ചയോടെ എരുമേലിയിലെത്തി ജില്ലാ പോലീസ് മേധാവി ഉൾപ്പടെ ഓഫീസർമാരുമായി കൂടിയാലോചന നടത്തി . എഡിജി പി. സന്ധ്യ കഴിഞ്ഞ ദിവസം ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയിരുന്നു.

ചന്ദനക്കുടം, പേട്ടതുളളൽ ദിനങ്ങളിൽ നിലവിൽ ഡ്യൂട്ടിയിലുളളവർക്ക് പുറമെ ജില്ലയിലെ സ്റ്റേഷനുകളിലെ പോലീസുമുണ്ടാകും. ഇതര സംസ്‌ഥാനങ്ങളിലെ പ്രഫഷണൽ കുറ്റവാളികളെ അറിയാവുന്ന അയൽ സംസ്‌ഥാനങ്ങളിലെ പോലീസുകാരുടെ സേവനവുമുണ്ടാകും. കാമറ നിരീക്ഷണം പേട്ടക്കവലയിലും പരിസരങ്ങളിലും ഏർപ്പെടുത്തും.

അമ്പലപ്പുഴ സംഘത്തിന് ശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ടതുളളലിൽ ഹൈക്കോടതി വിധി നടപ്പിലാക്കാൻ തീരുമാനിച്ചു. അമ്പാടത്ത് വിജയകുമാർ സമൂഹ പെരിയോനായ സംഘത്തിനാണ് കോടതി അനുമതി നൽകിയിട്ടുളളത് . ഈ സംഘത്തിലെ അംഗങ്ങൾക്കെല്ലാം പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പേട്ടതുളളാൻ അനുവദിക്കില്ല.

പേട്ടതുളളലിന് തടസമില്ലാതെ സമാന്തര പാതകളിലൂടെയാണ് ഗതാഗതം ക്രമീകരിക്കുക. സിഐമാരുടെയും എസ്ഐമാരുടെയും മേൽനോട്ടത്തിൽ ട്രാഫിക് ഡ്യൂട്ടി പോയിന്റുകൾ കേന്ദ്രീകരിച്ച് ഗതാഗത ക്രമീകരണം സുഗമമാക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാനാവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്നും വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു .