കണ്ണീരണിയിച്ച് കടൽ തീരം...

11:35 PM Jan 05, 2017 | Deepika.com
അമ്പലപ്പുഴ: ഒ.വി. വിജയന്റെ പ്രശസ്തമായ ചെറുകഥ കടൽ തീരത്ത് ... നാടകമായപ്പോൾ വെള്ളായി അച്ഛന്റെയും കോടച്ചിയുടെയും സങ്കടം നാടക പ്രേമികളുടെയും കണ്ണിൽ നനവു പടർത്തി. കണ്ണൂർ ജയിലിൽ തൂക്കിലേറ്റാൻ വിധിച്ച ഏക മകൻ കണ്ടുണ്ണിയെ അവസാനമായി കാണാൻ ഒരുപൊതി ചോറുമായി പോകുന്ന വൃദ്ധനായ പിതാവിന്റെ കഥയാണ് നാടകത്തിന്റെ പ്രമേയം. പഠിക്കാൻവിട്ട മകൻ കൊലപാതക കേസിൽ ജയിലറയ്ക്കുളളിൽ ആയതറിയാതെ അമ്മേ.... എന്ന വിളിയുമായി പടിപ്പുര കടന്നു വരുന്നതും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് കണ്ടുണ്ണിയുടെ അമ്മ കോടച്ചി.

ജയിലിലെത്തിയ വെള്ളായി അച്ഛൻ മകനെ തൂക്കിലേറ്റുന്നതിനുമുമ്പ് അവന്റെ അമ്മ നൽകിയ പൊതിച്ചോറിൽ നിന്നും ഒരു ഉരുള മകനു വാരി നൽകാൻ ജയിൽ സൂപ്രണ്ടിനോട് അനുവാദം ചോദിക്കുന്നു. എന്നാൽ നിലവിലുള്ള നിയമം അതിനനുവദിക്കുന്നില്ലെന്നും ജയിൽ സൂപ്രണ്ട് പറയുന്നു.

തകർന്ന ഹൃദയവുമായി മകന്റെ മൃതദേഹം ഒരുനോക്കു കണ്ടതിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന അച്ഛൻ കടൽ തീരത്തെത്തി കാക്കകളെ കൈകൊട്ടി വിളിച്ച് ചോറു കൊടുക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂളാണ് കടൽത്തീരം അവതരിപ്പിച്ചത്.