മരുന്നുമാറി; അനാഥമായത് ഒരു കുടുംബം

07:54 AM Jan 05, 2017 | Deepika.com
വൈക്കം: ശസ്ത്രക്രിയയ്ക്കുശേഷം നൽകിയ ഇൻജക്ഷനെ തുടർന്ന് ബോധരഹിതയായ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചതോടെ നഷ്ടമായത് ഒരു നിർധന കുടുംബത്തിന്റെ ആശ്രയം.

ടിവിപുരം ചെമ്മനത്തുകരയിലെ പുത്രേടത്ത് നാലു സെന്റ് കോളനിയിൽ കാലപ്പഴക്കത്താൽ ജീർണിച്ചടർന്ന പണിതീരാത്ത വീട്ടിലാണ് മരണപ്പെട്ട ശോഭന ഹൃദ്രോഗിയായ ഇളയ മകൾ നിമിഷയ്ക്കും ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു നിൽക്കുന്ന മൂത്തമകൾ നിഷയ്ക്കും 14 കാരൻ മകൻ അർജുനനൊപ്പം കഴിഞ്ഞിരുന്നത്.

12 വർഷം മുമ്പ് വികലാംഗനായിരുന്ന ഭർത്താവ് കുഞ്ഞൻ മരിച്ചതോടെ തളർന്നു പോയ കുടുംബത്തെ ശോഭന കൂലിവേല ചെയ്താണ് പോറ്റിയത്.

പിന്നീട് പ്രമേഹം ബാധിച്ചതോടെ പണികൾക്ക് പോകാനാകാതെ മൂത്തമകൾ നിഷ കെട്ടിടം പണിക്കു പോയാണ് കുടുംബം പുലർത്തിയത്. അനുജത്തി നിമിഷയ്ക്കുള്ള വിലയേറിയ മരുന്നുകളും അമ്മയുടെ ചികിത്സയുമൊക്കെ നിഷയുടെ ഒരാളുടെ ചെറിയ വരുമാനത്തെ ആശ്രയിച്ചായിരുന്നു.

ദൂരെ സ്‌ഥലങ്ങളിൽപ്പോലും കുടുംബത്തിന്റെ ദയനീയസ്‌ഥിതി മുൻനിർത്തി പണിക്കു പോയിരുന്ന നിഷക്ക് അനുജത്തിക്കും മകനും അമ്മയുടെ കൂട്ടുണ്ടെന്ന ധൈര്യമായിരുന്നു മനോബലം നൽകിയിരുന്നത്.

സുഖമില്ലാത്ത സഹോദരിയേയും തിരിച്ചറിവാകാത്ത മകനേയും ഇനി ആരെ ഏല്പിച്ചാണ് അന്നംതേടി പോകുമെന്ന് ചോദിച്ച് നിഷ വിലപിക്കുമ്പോൾ പ്രദേശവാസികളും ആ നൊമ്പരത്തിൽ കണ്ണീർ വാർക്കുന്നു.