ജില്ലയിൽ സമാധാനം നിലനിർത്താൻ സർവകക്ഷിയോഗ ആഹ്വാനം

03:16 AM Jan 05, 2017 | Deepika.com
കാസർഗോഡ്: ജില്ലയിൽ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സമാധാനം നിലനിർത്താനും സർവകക്ഷി സമാധാന സമിതിയോഗം ആഹ്വാനം ചെയ്തു. ജില്ലാകളക്ടർ കെ.ജീവൻബാബുവിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈമാസം ആറുവരെ ജില്ലയിൽ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച പോലീസ് തീരുമാനം അംഗീകരിക്കും. തുടർന്ന് പൊതുയോഗങ്ങൾ പോലീസ് അനുമതി നേടി സംഘടിപ്പിക്കാനും തീരുമാനിച്ചു. നാട് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിന് എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും പി.ബി.അബ്ദുൾ റസാഖ് എംഎൽഎ പറഞ്ഞു.

അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി തോംസൺ ജോസ് പറഞ്ഞു. പ്രകോപനപരമായ പ്രസംഗങ്ങളും തെറ്റായപ്രചാരണങ്ങളും അവസാനിപ്പിക്കണം. ഈ സന്ദേശം താഴെത്തട്ടിലേക്ക് നൽകുന്നതിനും തീരുമാനമായി. സംഘർഷപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക സമാധാന കമ്മിറ്റികൾ വിളിച്ചുചേർക്കും. പാർട്ടി പരിപാടികളുടേയും വിവിധമതസംഘടനകളുടെ പരിപാടികളുടേയും പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും പരിപാടി സമാപിച്ച് 24 മണിക്കൂറിനകം നീക്കംചെയ്യണം. അല്ലെങ്കിൽ ഇവ പോലീസ്–റവന്യു ഉദ്യോഗസ്‌ഥർ നീക്കം ചെയ്ത് നഷ്ടപരിഹാരം ഈടാക്കും. നിസാര സംഭവങ്ങളിൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകാതിരിക്കാൻ രാഷ്ട്രീയ നേതൃത്വംപക്വമായ ഇടപെടൽ നടത്തണം. അണികൾ പോലീസുമായി ഏറ്റുമുട്ടാനുള്ള സാഹചര്യം ഒഴിവാക്കണം.

യോഗത്തിൽ എഡിഎം കെ.അംബുജാക്ഷൻ, ഡിവൈഎസ്പിമാരായ എം.വി.സുകുമാരൻ, കെ.ദാമോദരൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.പി.സതീഷ്ചന്ദ്രൻ, ഹക്കീം കുന്നിൽ, കെ.ശ്രീകാന്ത്, എം.സി.ഖമറുദ്ദീൻ, വി.രാജൻ, രവീശതന്ത്രി കുണ്ടാർ, എ.ഗോവിന്ദൻ നായർ, കെ.എം.മുഹമ്മദ് ഹനീഫ്, വി.ബാലകൃഷ്ണഷെട്ടി, യു.അബ്ദുൾസലാം, പി.കെ.മുഹമ്മദ്, വി.കെ.രമേശൻ, നാഷണൽ അബ്ദുള്ള, സി.ഇ.മഹമ്മൂദ്, അഹമ്മദലി കുമ്പള, എ.എച്ച്.മുനീർ, തഹസിൽദാർമാരായ ജയരാജൻ വൈക്കത്ത്, സൂര്യനാരായണൻ, ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ എന്നിവർ സംബന്ധിച്ചു.