മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. ചടങ്ങിൽ അധ്യക്ഷനായിരുന്ന മേയർ റോബിൻ ഇലക്കാട്ട് അമ്പതുവർഷം സാമാജികനായിരുന്ന കെ .എം. മാണിയെ അനുസ്മരിച്ചു. ശ്രീ കെ എം മാണിയുടെ നേതൃപാടവം ആദരവോടെ നോക്കി നിന്ന ആളാണ് താനെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ സ്വാധീനിച്ച ആളുമാണ് മാണിസാർ എന്ന് അനുസ്മരിച്ചു.
ജോസ് ആദ്യമായാണ് മിസൗറിസിറ്റി സന്ദർശിക്കുന്നതെന്നും അദ്ദേഹത്തെ സമുചിതമായി വരവേൽകാൻ തനിക്കു സന്തോഷമുണ്ടെന്നും മേയർ റോബിൻ പറഞ്ഞു.
തനിക്കു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ജോസ് കെ. മാണി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ യശസ് ഉയർന്നുവരികയാണെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിവിധ ഭാഷയും സംസ്കാരവും ജനതയും ചേർന്ന ഇരുപത്തിയെട്ടു സംസ്ഥാനങ്ങൾ ചേർന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താൻ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു. അതിരുകളില്ലാത്ത രാജ്യങ്ങളും സ്നേഹവും സഹകരണവും കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയുമാണ് കാലത്തിന്റെ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ തന്നെയായിരുന്നു കെ എം മാണി എന്നും കേരളത്തിന് പതിമൂന്നു ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന ചരിത്രം രചിച്ച ആളുമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്റെ എല്ലാവിജയങ്ങൾക്കും കേരളവും ഒപ്പം അമേരിക്കയിലെ മലയാളികളും ആശംസിക്കുന്നുവെന്ന് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ പറഞ്ഞു.
സിറ്റി മാനേജർ ഏഞ്ചെൽ ജോൺസ്, ഫോട്ബെൻഡ് കൗണ്ടി ഷെരിഫ് എറിക് ഫെഗൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. വിശിഷ്ടമായ ടെക്സസ് ഫ്ലാഗും പിന്നും എറിക് ഫെയഗൻ ജോസ് കെ. മാണിക്ക് നൽകി. മേയർ റോബിനും സിറ്റി മാനേജരും വിശിഷ്ടാതിഥികളും ചേർന്ന് മിസൗറിസിറ്റി യുടെ താക്കോൽ ജോസ് കെ. മാണിക്ക് നൽകി.
എംസിയായിരുന്ന സിറ്റി കൗൺസിൽമാൻ ജെഫ്റി ബോണി ഫോട്ബെൻഡ് കൗണ്ടിയിലെ മലയാളി സാന്നിധ്യം സരസമായി തന്നെ വിവരിച്ചു. ജോസ് കെ മാണിക്ക്അദ്ദേഹം ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകൾ ആലേഖനം ചെയ്ത ഷാൾ അണിയിച്ചു. കൗൺസിൽമാൻ ആന്തണി മറോളിസ് ജോസ് കെ മാണിയെയും ചടങ്ങിനെത്തിയവരെയും സ്വാഗതം ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങൾ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടെനിന്നും മലയാളികൾ ചടങ്ങിനെത്തിയിരുന്നു.