ഒഹായോ ∙ ഒഹായോയിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട രണ്ടു തടവുകാരിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.
അഞ്ചു ദിവസം മുൻപാണ് ഇവർ രക്ഷപ്പെട്ടത്. മറ്റൊരു തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇതോടെ ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികൾക്കായുള്ള അന്വേഷണം അവസാനിച്ചു.
പ്രതികൾ രക്ഷപെട്ടതിനെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനാൽ ഒരു മേജറും മൂന്ന് ഉദ്യോഗസ്ഥരും ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചു. ഒഹായോ ഡിപ്പാർട്ട്മെന്റെ ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് കറക്ഷൻ പറയുന്നതനുസരിച്ച് 47കാരനായ ജെയിംസ് ലീയും 50 കാരനായ ബ്രാഡ്ലി ഗില്ലെസ്പിയും ചൊവ്വാഴ്ച ലിമയിലെ അലൻ/ഓക്ക്വുഡ് കറക്ഷണൽ സ്ഥാപനത്തിൽ നിന്നും കുപ്പത്തൊട്ടിയിൽ ഒളിച്ചാണ് രക്ഷപ്പെട്ടത്.
2016ലെ ഇരട്ടക്കൊലപാതക കേസിലാണ് ഗില്ലെസ്പി ശിക്ഷിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിന് മുമ്പ്, ലീ അലൻ, ഓഗ്ലൈസ് കൗണ്ടികളിൽ അതിക്രമിച്ച് കടക്കുന്നതിനും കവർച്ച നടത്തുന്നതിനും ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ തടവുകാരെ എണ്ണിക്കഴിഞ്ഞപ്പോഴാണ് ലീയെ കാണാതായതായി വിവരം അറിയുന്നത്. അതോടൊപ്പം ഗില്ലെസ്പിയും ഒളിവിലാണെന്ന് അടിയന്തര കണക്കെടുപ്പിൽ കണ്ടെത്തി .
ബുധനാഴ്ച പുലർച്ചെ 3.16 ന് കെന്റക്കിയിലെ ഹെൻഡേഴ്സണിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ മോഷ്ടിച്ച കാറിൽ യാത്ര ചെയ്യുകയായിരുന്ന ലീയെ അധികാരികൾ പിടികൂടി. പക്ഷേ ഗില്ലെസ്പി എന്ന കൊലയാളി ഒളിവിലായിരുന്നു. ഞായറാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ ഹെൻഡേഴ്സൺ പോലീസ് മേധാവി സീൻ മക്കിന്നി, ഗില്ലസ്പിയുടെ മൃതദേഹം ഒഹായോ നദിയിൽ പൊങ്ങിക്കിടക്കുന്നതായി അറിയിച്ചു. തടവുകാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഹായോയിൽ ജയിൽ ചാടിയ തടവുകാരന്റെ മൃതദേഹം നദിയിൽ
02:05 AM Jun 01, 2023 | Deepika.com