ന്യൂയോർക്ക്: റിച്ചാർഡ് നിക്സൺറെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായ ഹെൻറി കിസിംഗറിന് 100 വയസ് പൂർത്തിയായി.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാർക്ക് അവശ്യ സാഹചര്യങ്ങളിൽ ഹെൻറി കിസിംഗർ ഉപദേശം നൽകിയിരുന്നു. 1960-കളിലും 1970-കളിലും അമേരിക്കൻ വിദേശകാര്യങ്ങളില്‍ നടത്തിയ ഇടപെടലിന്റെ പേരിലാണ് കിസിംഗർ അറിയപ്പെടുന്നത്.
1975-ൽ നോർത്ത് വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് സൈന്യം സൈഗോൺ പിടിച്ചെടുത്തപ്പോൾ നിക്സണിനൊപ്പം കിസിംഗറും അമേരിക്കൻ സഖ്യകക്ഷികളിൽ നിന്ന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി.
ചൈന ചർച്ചകളിൽ ഏർപ്പെടുന്നതോടെ യുക്രെനിലെ യുദ്ധം ഒരു വഴിത്തിരിവിലെത്തുകയാണെന്നും സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകളിലൂടെ സമാധാനം വേണമെന്നും കിസിംഗർ അടുത്തിടെ പറഞ്ഞിരുന്നു.
വർഷാവസാനത്തോടെ ചർച്ചകൾ ഒരു തലത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹം അടുത്തിടെ പറഞ്ഞത്. നാസി ജർമനിയില്‍ നിന്ന് 1938-ൽ കുടുംബത്തോടൊപ്പം പലായനം ചെയ്ത ഒരു ജൂത അഭയാർത്ഥിയായിരുന്നു കിസിംഗർ.
ലണ്ടൻ, ന്യൂയോർക്ക്, ജന്മനാടായ ഫർത്ത് എന്നിവിടങ്ങളിൽ കിസിംഗർ സന്ദർശനം നടത്തി ശതാബ്ദി ആഘോഷിക്കുമെന്ന് അദ്ദേഹത്തിന്റെ മകൻ ഡേവിഡ് അറിയിച്ചു. 1973ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ തന്റെ പിതാവ് സ്വഭാവശുദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകമാണെന്നും മകൻ പറഞ്ഞു.
മുൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് 100 വയസ്
03:32 PM May 28, 2023 | Deepika.com