ന്യൂയോർക്ക്: ട്രാൻസ്ജെൻഡർ അത്ലറ്റുകളെ സ്ത്രീകൾക്കെതിരേ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ട്രാക്ക് ആൻഡ് ഫീൽഡ് തുടങ്ങി റണ്ണിംഗ് സംബന്ധമായ കായിക ഇനങ്ങളുടെ അന്താരാഷ്ട്ര ഭരണ സമിതി പ്രഖ്യാപിച്ചു.
അടുത്തയാഴ്ച പ്രാബല്യത്തിൽ വരുന്ന നിരോധനം, പുരുഷന്മാരിൽ നിന്നും സ്ത്രീകളായി മാറിയ ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് സ്ത്രീ കായികരംഗത്ത് സ്ത്രീകൾക്കെതിരേ മത്സരിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള പരസ്പര വിരുദ്ധമായ ആവശ്യങ്ങളിലും അവകാശങ്ങളിലും തീരുമാനങ്ങൾ എടുക്കുക ബുദ്ധിമുട്ടാണ്. എന്നാൽ മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി വനിതാ അത്ലറ്റുകളോട് നീതി പുലർത്തണം എന്ന കാഴ്ചപ്പാട് തങ്ങൾ തുടരുന്നത് എന്ന് ലോക അത്ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. എന്നാൽ അത്ലറ്റിക്സിലെ സ്ത്രീ വിഭാഗത്തിന്റെ സമഗ്രത പരമപ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
സെക്സ് ഡെവലപ്മെന്റിൽ (ഡിഎസ്ഡി) വ്യത്യാസമുള്ള അത്ലറ്റുകൾക്ക് അനുവദനീയമായ രക്ത ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും കൗൺസിൽ വോട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ കാസ്റ്റർ സെമന്യയെപ്പോലുള്ള മത്സരാർഥികൾ അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് അഞ്ചിൽ നിന്നും ലിറ്ററിന് 2.5 നാനോമോളിനായി കുറയ്ക്കേണ്ടതുണ്ട്.
ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ അന്താരാഷ്ട്രതലത്തിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് ഡിഎസ്ഡി അത്ലറ്റുകളുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഈ പരിധിയിൽ തുടരണം.അത്ലറ്റിക്സിൽ നിലവിൽ അന്താരാഷ്ട്ര തലത്തിൽ ട്രാൻസ്ജെൻഡർ അത്ലറ്റുകൾ മത്സരിക്കുന്നില്ല.
സ്ത്രീ മത്സരത്തിൽ നീതിക്കും സമഗ്രതയ്ക്കും മുൻഗണന നൽകാനാണു കൗൺസിൽ തീരുമാനിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്ജൻഡർ അത്ലറ്റുകളെ വിലക്കി
03:59 PM Mar 26, 2023 | Deepika.com