ന്യൂയോർക്ക് : പ്രവാസി മലയാളികളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിർദ്ദേശവുമായി മുന്നോട്ട് പോകാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബുധനാഴ്ച നിയമസഭയെ അറിയിച്ചു. ഫോമയടക്കമുള്ള നിരവധി പ്രവാസി സംഘടനകൾ തന്നെ നേരിട്ടും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഈ നീക്കത്തിനെതിരെ സമീപിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോണ്, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നീ ഫോമാ നേതാക്കൾ അമേരിക്കൻ മലയാളികളെയടക്കം ബാധിക്കുന്ന ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചിരുന്നു. കൂടാതെ ഇമെയിൽ വഴിയും ബന്ധപ്പെട്ടിരുന്നു, ഇതിനു മറുപടിയായാണ് മന്ത്രിയുടെ അറിയിപ്പ് എത്തിയത്. തങ്ങളുടെ അഭ്യർഥന പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പ്രതികരിച്ചു,
വസ്തുനികുതി ഘടന പരിഷ്കരിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് നിർദേശം ഉയർന്നത്. ഒന്നിലധികം നികുതി ചുമത്തുന്നതിനുള്ള ശരിയായ രീതി അവതരിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഫെബ്രുവരി 3 ലെ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയും ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയും അർദ്ധവാർഷിക അടിസ്ഥാനത്തിൽ വസ്തു നികുതി സ്വീകരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിലുടനീളം 18 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുന്നു.
അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി നിർദേശത്തിൽ നിന്ന് പിന്മാറുന്നുവെന്ന് മന്ത്രി, നന്ദിയറിയിച്ച് ഫോമാ.
06:00 AM Mar 03, 2023 | Deepika.com