ദമ്മാം: നിയമക്കുരുക്കുകൾ അഴിച്ചു ആറു വർഷത്തെ പ്രവാസജീവിതത്തിന്റെ കഷ്ടപ്പാടുകൾ മറികടന്നു നാട്ടിലേയ്ക്ക് മടങ്ങാൻ തമിഴ്നാട് സ്വദേശിനിയ്ക്ക് ഇന്ത്യൻ എംബസിയും നവയുഗം സാംസ്കാരികവേദിയും തുണയായി.
തമിഴ്നാട് സ്വദേശിനിയായ മദീന ബീവിയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ആറു വർഷം മുൻപാണ് മദീന ബീവി റിയാദിലെ സൗദി സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ സ്പോണ്സർ അവർക്ക് ഇഖാമ എടുത്തു കൊടുക്കുകയോ, ശന്പളം സമയത്തു നൽകുകയോ ചെയ്തില്ല. ശന്പളകുടിശിക ഒരു വർഷത്തിലധികമായപ്പോൾ ഗതികെട്ട് അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടി, റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു.
എംബസി ഷെൽട്ടറിൽ രണ്ടു മാസം കിടന്നെങ്കിലും മദീനയുടെ കാര്യത്തിൽ പരിഹാരം ഉണ്ടായില്ല. ഇഖാമ എടുത്തിട്ടില്ലാത്തതിനാലും, ഹുറൂബ് അല്ലാത്തത് കൊണ്ടും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിൽ നിയമതടസം നേരിട്ടു.
തുടർന്ന് ഇന്ത്യൻ എംബസി നവയുഗം വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, മദീനയ്ക്ക് ദമ്മാമിൽ ഫൈനൽ എക്സിറ്റ് കിട്ടാനുള്ള ശ്രമം നടത്താൻ ആവശ്യപ്പെട്ടു. മഞ്ജുവിന്റെ നിർദ്ദേശമനുസരിച്ചു എംബസി മദീനയെ ദമ്മാമിലേയ്ക്ക് അയച്ചു. മഞ്ജു മദീനയെ പോലീസിൽ കൊണ്ട് പോയി റിപ്പോർട്ട് ചെയ്തശേഷം, ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി. രണ്ടു മാസം നീണ്ട നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിൽ, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ മദീനയ്ക്ക് ഫൈനൽ എക്സിറ്റ് കിട്ടുകയും, തുടർന്ന് ഇന്ത്യൻ എംബസി അവർക്ക് വിമാന ടിക്കറ്റ് എടുത്തു നൽകി. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി മദീന നാട്ടിലേയ്ക്ക് മടങ്ങി.
ഇന്ത്യൻ എംബസിയും നവയുഗവും കൈകോർത്തു; നിയമക്കുരുക്കുകൾ അഴിച്ചു മദീന ബീവി നാട്ടിലെത്തി
07:26 AM Jan 19, 2023 | Deepika.com