ന്യൂജേഴ്സി: നിശബ്ദമായ സേവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജോർജ് ജോണ് കല്ലൂരിന് "എക്കോ’യുടെ ഹ്യൂമാനിറ്റേറിയൻ അവാർഡ്. ഒച്ചപ്പാടുകളൊന്നുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവന നൽകുന്ന ന്യുയോർക്ക് ക്വീൻസ് ആസ്ഥാനമായ സംഘടനയാണ് എക്കോ (ECHO-Enhance Community through Harmonious Outreach).
ദശാബ്ദങ്ങളായി ആരും അറിയാതെ സ്വന്തം പണം മുടക്കി ചാരിറ്റി പ്രവർത്തനം നടത്തുന്ന ജോർജ് ജോണിനു അവാർഡ് ലഭിക്കുന്പോൾ അത് ഏറ്റവും അർഹമായ കരങ്ങളിൽ തന്നെ എത്തുന്നു. ജോർജ് ജോണ് പെട്ടെന്ന് ജനശ്രദ്ധയിൽ വന്നത് മജീഷ്യൻ മുതുകാടിന്റെ മാജിക് പ്ലാനറ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചപ്പോഴാണ്. മുതുകാട് തന്നെയാണ് ജോർജ് ജോണിന്റെ പ്രവർത്തനവും സഹായവും പുറത്തുവിട്ടത്.
തന്റെ നിശബ്ദമായ പ്രവർത്തനങ്ങൾ ജനങ്ങൾ അറിഞ്ഞതിൽ അദ്ദേഹത്തിന് ഖിന്നതയുണ്ടെങ്കിലും അതു കൂടുതൽ പേർക്ക് പ്രചോദനമാകുമെന്ന് എക്കോയുടെ സ്ഥാപകരിലൊരാളായ ഡോ. തോമസ് മാത്യു പറഞ്ഞു.
കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ജോർജ് ജോണ് 39 വർഷം മുന്പ് അമേരിക്കയിൽ എത്തിയതാണ്. യോങ്കേഴ്സിലുള്ള സഹോദരി കുഞ്ഞമ്മ പാപ്പൻ ആയിരുന്നു സ്പോണ്സർ. ഇവിടെ വന്ന് പഠനം തുടർന്നു. പിന്നീട് കറക്ഷൻസ് ഓഫീസറായി. 1990-കളിൽ പ്രമുഖ റിയൽട്ടർ ഡൊമിനിക് സാമുവേൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ക്ഷണിച്ചു. അങ്ങനെ 1994-ൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടു വച്ചു. അവിടെ വിജയങ്ങൾ നേടാനായതോടെ 13 വർഷത്തിനുശേഷം 2000-ൽ കറക്ഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഏർലി റിട്ടയർമെന്റ് എടുത്തു.
റിയൽ എസ്റ്റേറ്റ് രംഗത്തും കെട്ടിട നിർമാണ രംഗത്തും ശ്രദ്ധിച്ചു. വൈകാതെ വെസ്റ്റ് ചെസ്റ്ററിലെ സ്കാർസ്ഡെയ്ലിൽ സെഞ്ച്വറി 21 റോയൽ സ്ഥാപിച്ചു. വിജയങ്ങളിലേക്കു കുതിക്കുന്പോഴും നേട്ടങ്ങളിലൊന്നും മതിമറന്നില്ല. നേരത്തെ ചെറിയ സഹായങ്ങൾ ചെയ്തിരുന്ന സ്ഥാനത്ത് കൂടുതൽ സഹായം എത്തിക്കാൻ വിജയങ്ങൾ സഹായിച്ചു. ആദ്യകാലത്ത് കേരളത്തിൽ മാത്രമായിരുന്നു സഹായങ്ങൾ ചെയ്തിരുന്നതെങ്കിൽ പിന്നീടത് ബീഹാർ, ഒറീസ, ഡൽഹി, നേപ്പാൾ എന്നിവടങ്ങളിലേക്കും വ്യാപിപ്പിച്ചു. സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെയൊക്കെ പോയപ്പോൾ കണ്ട ദുരിതങ്ങളാണ് അവിടെയും സഹായമെത്തിക്കാൻ കാരണമായത്. നാട്ടിൽ കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറാണ്. ആശ്രയ മുഖേനയാണ് ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നത്.
മാതാപിതാക്കളായ കല്ലൂർ കെ.സി ജോണും, സാറാമ്മയും പരേതരാണ്. ഭാര്യ സൂസൻ ജോർജ് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ സൂപ്പർവൈസറാണ്. മൂത്തമകൾ സിമി ജോർജ്. ഭർത്താവ് ബെൻസൻ ഐസക്കിനും പുത്രി എലിസബത്ത് ഐസകിനുമൊപ്പം അലബാമയിൽ. ഇളയ പുത്രി ജൂലി ജോർജ് സ്പീച്ച് പതോളജിസ്റ്റ്.
നാൽപ്പതിൽപ്പരം ഏജന്റുമാർ സെഞ്ച്വറി 20 റോയലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. തനിക്ക് കഴിയുന്നത്രകാലം അത് നടത്തിക്കൊണ്ടു പോകും. തന്റെ ചെലവ് കഴിഞ്ഞ് എല്ലാം ചാരിറ്റിക്ക് എന്നതാണ് തീരുമാനം.
അവാർഡ് ദാന ചടങ്ങും വാർഷിക ഡിന്നർ മീറ്റിംഗും സംയുക്തമായി ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) പ്രൗഢഗംഭീരമായി നടത്തുവാനാണ് സംഘാടകർ ക്രമീകരണങ്ങൾ ചെയ്തു വരുന്നത്. പാട്ടും ഡാൻസും ആഘോഷങ്ങളും സന്പുഷ്ടവും രുചികരവുമായ ഭക്ഷണവും എല്ലാം ക്രമീകരിച്ചാണ് ഈ അവാർഡ് പരിപാടി വേറിട്ടൊരനുഭവമാക്കുവാൻ എക്കോ ഭാരവാഹികൾ ശ്രമിക്കുന്നത്. എക്കോയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു ഫണ്ട് റെയ്സിംഗ് പ്രോഗ്രാമായിട്ടാണ് പ്രസ്തുത ഡിന്നർ മീറ്റിംഗ് ക്രമീകരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എക്കോയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് താൽപര്യമുള്ളവർക്ക് ഇതൊരു സുവർണാവസരമാണ്.
മലയാള സംഗീത ലോകത്തിനു മറ്റൊരു മുതൽകൂട്ടാകാവുന്ന ഭാവിയുടെ വാഗ്ദാനമായ അനുഗ്രഹീത യുവ ഗായകൻ നവനീത് ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ആദ്യകാല മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെയുള്ള ഒരു യാത്ര അവാർഡ് നിശയിൽ മുഖ്യ പരിപാടിയാണ് .
ഭവനങ്ങളിൽ ഏകാന്തത അനുഭവിക്കുന്ന സീനിയർ സിറ്റിസണ്സിനു ഒത്തു കൂടുന്നതിനും ആരോഗ്യ പരിപാലനത്തിനായി എക്സർസൈസ് ചെയ്യുന്നതിനുമായി രൂപീകരിച്ച ന്ധസീനിയർ വെൽനെസ്ന്ധ എന്ന പ്രൊജെക്റ്റ് ഇപ്പോൾ എക്കോ വിജയകരമായി നടത്തിവരുന്നു. സീനിയർ വെൽനെസ് പ്രോഗ്രാം കൂടുതൽ വിപുലീകരിക്കുന്നതിനാണ് എക്കോയുടെ ഇനിയുള്ള ഉദ്ദേശം. അതിനായുള്ള ധനശേഖരണത്തിനു കൂടിയാണ് ഡിന്നർ മീറ്റിംഗ് ക്രമീകരിക്കുന്നത്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ചു കേരളത്തിൽ ന്ധഹംഗർ ഹണ്ട്ന്ധ എക്കോ വളരെ ഭംഗിയായി നടത്തിവരുന്ന മറ്റൊരു പ്രൊജക്ടാണ്.
വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും ന്ധവലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്ന്ധ എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താൽപര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സ·നസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്നൊരു പ്രചോദനം ഉണ്ടാകും എന്ന് എക്കോ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു
അവാർഡ് സംബന്ധിച്ചും എക്കോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപര്യമുള്ളവർ 516-902-4300 എന്ന നന്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org
ജോർജ് ജോണ് കല്ലൂരിന് "എക്കോ’യുടെ ഹ്യൂമാനിറ്റേറിയൻ അവാർഡ്
06:12 AM Dec 06, 2022 | Deepika.com