ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ഖൈർ അൽ ഇമാറാത്ത് ക്യാംപെയിനു തുടക്കം

12:37 PM Dec 02, 2022 | Deepika.com
അബുദാബി: തനി നാടൻ പച്ചക്കറികൾക്ക് മുൻഗണന നൽകുന്ന പ്രാദേശിക പച്ചക്കറി സമാഹരണത്തിനും , വിൽപ്പനക്കും അവസരം ഒരുക്കാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചു .ഇതിന്‍റെ ഭാഗമായി പ്രാദേശിക കർഷകരിൽ നിന്നും പഴവർഗങ്ങളും , പച്ചക്കറികളും നേരിട്ടു വാങ്ങി ലുലുവിലൂടെ വിൽക്കാൻ പുതിയ കരാറിൽ ഒപ്പിട്ടു. പ്രാദേശിക ഉൽപന്നങ്ങളുടെ പ്രചരണാർഥം ഒരുക്കിയ ഖൈർ അൽ ഇമാറാത്ത് ക്യാംപെയിനിലാണ് ഒപ്പു വയ്ക്കൽ ചടങ്ങു നടന്നത്.

വർഷത്തിൽ 15,000 ടൺ പഴം, പച്ചക്കറികൾ വിൽപന നടത്തുന്നത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയും എലൈറ്റ് അഗ്രോ ഹോള്‍ഡിങ്ങ് സിഇഒ ഡോ. അബ്ദുല്‍മുനിം അല്‍ മര്‍സൂഖിയും ഒപ്പുവച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മർയം അൽ മഹൈരിയുടെയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.

പ്രാദേശികമായി ഉത്പാദിപ്പിച്ച തക്കാളി, ബീൻസ്, വെണ്ട, വഴുതന, ക്യാപ്സിക്കം, ക്യാരറ്റ്, ബീറ്റ് റൂട്ട്, കൂസ, ലറ്റ്യൂസ്, കാബേജ്, കോളി ഫ്ലവർ, ബ്ലൂബെറി, സ്ട്രോബറി, റാസ്ബറി തുടങ്ങിയവയ്ക്ക് ഏതാണ്ട് 4 ദിർഹത്തോളം വിലക്കുറവുമുണ്ട്.

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകൾ വഴി വിപണി ഒരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും യുഎഇ ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുമെന്നും പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്ക് കർഷകർ നൽകുന്ന സംഭാവനകൾ മാനിച്ച് പ്രാദേശിക കർഷകരെ പുരസ്കാരം നൽകി ആദരിച്ചു.

അബുദാബി ഖലീഫ സിറ്റിയിലെ അൽഫൊർസാൻ സെൻട്രൽ മാളിൽ നടന്ന ചടങ്ങിനു ശേഷം ഹൈപ്പർമാർക്കറ്റിലെ പ്രാദേശിക ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും മന്ത്രിയും സംഘവും സന്ദർശിച്ചു.